-->
ന്യൂഡല്‍ഹി: പണം പിരിക്കുന്നതിനുള്ള റിക്കവറി ഏജന്റുമാരായി കോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. തര്‍ക്കത്തിലുള്ള സിവില്‍ കേസുകളെ ക്രിമിനല്‍ കേസുകളാക്കി മാറ്റുന്ന പ്രവണത ശരിയല്ല. കുടിശ്ശിക തുകകള്‍ തിരിച്ചു പിടിക്കുന്നതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സമീപകാലത്ത് പണം തിരിച്ചു പിടിക്കാന്‍ കക്ഷികള്‍ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുകയാണ്. എന്നാല്‍ പണമിടപാട് പൂര്‍ണമായും സിവില്‍ കേസാണെന്നും കോടതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ പണം തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരു വ്യക്തിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്ന ക്രിമിനല്‍ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇത്തരം പരാതികളുടെ വര്‍ധനവ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ചൂണ്ടിക്കാട്ടി. പൊലീസിന്റെ പ്രതിസന്ധി മനസ്സിലാക്കുന്നുണ്ടെന്നും, കേസെടുക്കാവുന്ന കുറ്റകൃത്യം ആരോപിക്കപ്പെടുന്ന സ്ഥലത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, 2013 ലെ ലളിത കുമാര്‍ വിധി പാലിക്കാത്തതിന് പൊലീസിനെ വിമര്‍ശിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ക്രിമിനല്‍ നിയമത്തിന്റെ ദുരുപയോഗം നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
'കോടതികള്‍ കക്ഷികള്‍ക്ക് കുടിശ്ശിക തുകകള്‍ തിരിച്ചുപിടിക്കാന്‍ റിക്കവറി ഏജന്റുമാരല്ല. നീതിന്യായ വ്യവസ്ഥയുടെ ഈ ദുരുപയോഗം അനുവദിക്കാനാവില്ല' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ഓരോ ജില്ലയ്ക്കും ഒരു നോഡല്‍ ഓഫീസറെ നിയമിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പൊലീസിന് അദ്ദേഹത്തെ സമീപിച്ച് സിവില്‍ കുറ്റമാണോ ക്രിമിനല്‍ കുറ്റമാണോ എന്ന നിയമോപദേശം തേടാമെന്നും കോടതി വ്യക്തമാക്കി.