Wednesday, March 11, 2026 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 12.21 PM

‘ഇപ്പോഴവനുണ്ടായിരുന്നെങ്കിൽ, മതിവരുവോളം കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്; സംസാരിച്ചിരിക്കണമെന്നുണ്ട്..പക്ഷേ...’കലാഭവന്‍ നവാസിനെപ്പറ്റി നിയാസ് ബക്കര്‍

കലാഭവന്‍ നവാസിന്റെ വേര്‍പാടുണ്ടാക്കിയ ഞെട്ടലില്‍ നിന്നും നൊമ്പരത്തില്‍ നിന്നും ഇതുവരെ കുടുംബ​വും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും മുക്തരായിട്ടില്ല. ഇപ്പോഴിതാ നവാസിനെക്കുറിച്ച് സഹോദരനും നടനുമായ നിയാസ് ബക്കര്‍ പങ്കിട്ട സോഷ്യല്‍ മീഡിയ കുറിപ്പാണ് ആരാധകരെ നൊമ്പരപ്പെടുത്തുന്നത്.
Kalabhavan Navas, Niyas Backer
Niyas Backer shares memories with his brother kalabhavan navas (Image Source: Facebook)

മിമിക്രി കലാകാരനും അഭിനേതാവുമായിരുന്ന കലാഭവന്‍ നവാസിന്റെ വേര്‍പാട് കുടുംബത്തെ മാത്രമല്ല സഹപ്രവര്‍ത്തകരെയും ആരാധകരെയു​മൊക്കെ ഒരുപാട് നൊമ്പരപ്പെടുത്തിയതാണ്. നവാസിന്റെ മരണം സ്വപ്നത്തിൽപ്പോലും ചിന്തിക്കാന്‍ കഴിയുന്നതല്ല എന്നാണ് പലരും കുറിച്ചത്. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെത്തിയതായിരുന്നു നവാസ്. ആഗസ്റ്റ് ഒന്നാം തീയതി ഷൂട്ടിങ് കഴിഞ്ഞ ഹോട്ടല്‍ റൂമിലെത്തിയ നവാസിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നും ആ ഞെട്ടലില്‍ നിന്ന് താരത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും ആരാധകരും മുക്തരായിട്ടില്ല.
പ്രശസ്ത നാടക-സിനിമാ നടൻ അബൂബക്കറിന്റെ മക്കളാണ് നവാസും സഹോദരന്‍ നിയാസും. നവാസിന്റെ വേര്‍പാടില്‍ തകര്‍ന്നടിഞ്ഞു നില്‍ക്കുന്ന സഹോദരനും നടനുമായ നിയാസ് ബക്കറിന്റെ വീഡിയോയും അന്ന് ആരാധകരെ നൊമ്പരപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ നവാസിനെക്കുറിച്ച് നിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പാണ് ആരാധകര്‍ക്ക് നോവായി മാറുന്നത്. മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ടെന്നും കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ടെന്നും നിയാസ് കുറിക്കുന്നു. കുറിപ്പില്‍ സഹോദരന്റെ ഓര്‍മ്മകളാണ് നിയാസ് പങ്കുവയ്ക്കുന്നത്.
‘‘ജേഷ്ഠനായി ജനിച്ചത് ഞാനാണെങ്കിലും ജേഷ്ഠനായി അറിയപ്പെട്ടത് അവനായിരുന്നു. ഞങ്ങൾ തമ്മിൽ രണ്ട് വയസ്സിന് വ്യത്യാസമാണുള്ളത്. എന്നേക്കാൾ ഉയരം അവനുള്ളതുകൊണ്ട് കാഴ്ചയിലും ചേട്ടൻ അവനാണെന്നേ പറയൂ. ഞങ്ങളിരുവരുടേയും ആറ്റിറ്റ്യൂഡ് വളരേ വ്യത്യസ്തമായിരുന്നു. പല കാര്യങ്ങളിലും അവന്റ ആറ്റിറ്റ്യൂഡ് ആണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട്, മറ്റു പല കാര്യങ്ങളിൽ തിരിച്ചും. നവാസ് എന്റെ വേവ്ലെംഗ്തിൽ ഉള്ള ഒരാളല്ല. വേദികളിൽ മത്സരബുദ്ധിയോടെയാണ് ഞങ്ങൾ നിൽക്കാറുള്ളതെങ്കിലും ജീവിതത്തിൽ ഞങ്ങൾക്കിടയിൽ മത്സരമില്ല. പരാജയങ്ങളിൽ സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും. പരസ്പരം പ്രയാസങ്ങളറിയിക്കാതെ ജീവിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. അക്കാര്യത്തിൽ നിസാമും അങ്ങിനെയാണ്.
നിസാം നവാസിനെക്കാൾ എട്ട് വയസ്സിന് ഇളയതാണ്. ഇപ്പോൾ 24 ന്യൂസില്‍ വിഷ്വല്‍ എഡിറ്ററായി വർക്ക്‌ ചെയ്യുന്നു. ഒരു അനുജന്റെ ഫീല്‍ ഞങ്ങൾക്ക് രണ്ടാൾക്കും തരുന്നത് അവനാണ്. ഞങ്ങൾ പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ ഞങ്ങൾക്കിടയിൽ സഹോദര ബന്ധത്തേക്കാൾ സുഹൃത്തുബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ നേരിൽ കാണുമ്പോൾ പ്രകടനപരമായ സ്നേഹം ഞങ്ങൾക്കിടയിലില്ല. ഞങ്ങളുടെ തൊഴിൽ സംബന്ധിച്ച ചില കാര്യങ്ങൾ, കുടുംബകാര്യങ്ങൾ, അങ്ങിനെ ചിലതൊക്കെ മാത്രം സംസാരിക്കും പിരിയും.
ഇപ്പോഴവനുണ്ടായിരുന്നെങ്കിൽ.... മതിവരുവോളം കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്. കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...സർവ്വേശ്വരൻ ഞങ്ങൾക്കനുവദിച്ചു തന്ന സമയം തീർന്നിരിക്കുന്നു...ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കൽ വാങ്ങലുകളും ഞങ്ങൾക്കിടയിൽ സാധ്യമല്ലല്ലോ.
ഒരു പങ്കുവയ്ക്കലുകൾക്കും അവസരം ഇല്ലല്ലോ...എന്റെ കൂടപ്പിറപ്പിനെ പടച്ചവൻ തിരിച്ചു വിളിച്ചു. ഇനി എനിക്കവന് നൽകാനുള്ളത് പ്രാർത്ഥന മാത്രമാണ്. (നിന്റെ മരണത്തിനു മുൻപ് നിനക്ക് നൽകിയട്ടുള്ളതിൽ നിന്നും നീ മറ്റുള്ളവർക്കായ് ചിലവഴിക്കുക.) (ഖുറാന്‍) അത് അറിവാണെങ്കിലും സമ്പത്താണെങ്കിലും ആരോഗ്യമാണെങ്കിലും സ്നേഹമാണെങ്കിലും നിസ്വാർത്ഥമായി പങ്കു വയ്ക്കേണ്ടതല്ലേ...? മരിച്ചവർക്കായ് പ്രാർത്ഥിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.
പ്രിയ സഹോദരരേ... എല്ലാ നിബന്ധനകളും മാറ്റി വച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ കൂട്ടുകാരെ സഹജീവികളെയാകയും അതിരില്ലാത്ത സ്നേഹം പകർന്നു നൽകി ചേർത്തു നിറുത്തുക അവസാനകാലത്ത് ഓർത്ത് കരയാനെങ്കിലും ചില കടപ്പാടുകൾ ബന്ധങ്ങൾക്കിടയിൽ പരസ്പരം ഉണ്ടാക്കിവയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സർവ്വേശ്വരൻ ശക്തി നൽകട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...’’ എന്നാണ് നിയാസ് ​സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം സ​ഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കൊളാഷ് വീഡിയോയും നിയാസ് പങ്കുവച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW