-->
ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന് അഭിനന്ദനപ്രവാഹമാണ്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്.
ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. സ്‌നേഹം നിറഞ്ഞ ലാലേട്ടാ എന്ന് പറഞ്ഞുകൊണ്ടാണ് ജോസഫ് അന്നം കുട്ടി ജോസിന്റെ കുറിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിനെ പോലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ട മറ്റൊരു നടന്‍ ഇല്ലെന്ന് ജോസഫ് അന്നംകുട്ടി പറയുന്നു. അഭിപ്രായസ്വാതന്ത്ര്യം എന്ന വാക്കിനെ മുറുകെ പിടിച്ച് അദ്ദേഹത്തിന്റെ അഭിനയത്തേയും തിരഞ്ഞെടുപ്പുകളെയും വിമര്‍ശിച്ചവര്‍ക്ക് നഷ്ടപ്പെട്ടത് ' ആദരവ്' എന്ന വിലയേറിയ വാക്കാണെന്ന് ജോസഫ് അന്നംകുട്ടി ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ജോസഫ് അന്നംകുട്ടി ജോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
സ്നേഹം നിറഞ്ഞ ലാലേട്ടാ,
അങ്ങേയറ്റം ആദരവോടെ അങ്ങയുടെ പ്രതിഭയുടെ മുൻപിൽ കൈകൾ കൂപ്പിക്കൊണ്ട് എഴുതി തുടങ്ങട്ടെ. കഴിഞ്ഞ പത്ത് വർഷങ്ങളിൽ അങ്ങയെപ്പോലെ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ട മറ്റൊരു 'മഹാനടൻ' ഉണ്ടോ എന്നറിയില്ല. അഭിപ്രായസ്വാതന്ത്ര്യം എന്ന വാക്കിനെ മുറുകെ പിടിച്ച് ഘോരഘോരം സോഷ്യൽ മീഡിയയിൽ അങ്ങയുടെ അഭിനയത്തേയും, തിരഞ്ഞെടുപ്പുകളെയും വിമർശിച്ചവർക്ക് നഷ്ടപെട്ടത് 'ആദരവ്' എന്ന വിലയേറിയ വാക്കാണ്. അനാവശ്യമായ ആദരവല്ല, അർഹിക്കുന്ന ആദരവിനെ കുറിച്ചാണ് ഞാൻ പറയുന്നത്. അങ്ങയുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും, അതിന് പുറകിലുള്ള കാരണങ്ങളെ കുറിച്ചും പൊതുജനത്തിന് എന്ത് ധാരണയുണ്ട്? 25 വർഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചതിന് ശേഷം സച്ചിൻ ടെൻഡുൽക്കർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകൾ 'നാട്ടിലെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതും, ബൈക്ക് യാത്രികനോട് ഹെൽമറ്റ് വയ്ക്കാൻ ആവശ്യപ്പെടുന്നതും, അമ്മയ്ക്ക് വേണ്ടി ദോശ ചുടുന്നതുമൊക്കെയായ' കുട്ടിത്തം നിറഞ്ഞ ചിത്രങ്ങളായിരുന്നു. ചെറിയ രീതിയിൽ അതിന് ട്രോളുകൾ ലഭിച്ചു തുടങ്ങിയപ്പോൾ, ഹർഷ ഭോഗ്‌ലെ അതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, "പതിനാറാം വയസ്സിൽ പാക്സിതാൻ ഫാസ്റ്റ് ബോളേഴ്സിനെ നേരിട്ട, രണ്ടു വിക്കറ്റുകൾക്കിടയിലുള്ള ദൂരം ഒരായുസ്സ് മുഴുവൻ ഓടിത്തീർത്ത ആ മനുഷ്യന് നഷ്ടമായത് അയാളുടെ മറ്റൊരു കുട്ടിക്കാലമായിരുന്നു, ഇതെല്ലാം അയാളുടെ നഷ്ട്ടപ്പെട്ട സന്തോഷങ്ങളുടെ ഭാഗമാണ്".
പതിനെട്ടാം വയസ്സിൽ കാമറയുടെ മുൻപിൽ അക്ഷരാർഥത്തിൽ പെട്ടുപോയ പയ്യൻ ഇന്ന് അറുപത്തിയഞ്ചിൽ എത്തി നിൽക്കുമ്പോൾ, അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകൾ, ഗസ്റ്റ് റോളുകൾ, പരസ്യങ്ങൾ,ആങ്കർ വേഷങ്ങൾ, സംവിധാനം ഒരുപക്ഷെ അദ്ദേഹത്തിന്റെ മാത്രം ചില സന്തോഷങ്ങളുടെ ഭാഗമായിരിക്കാം.താളവട്ടവും, കിരീടവും,കമലദളവും, കന്മദവും, കാലാപാനിയും, ദേവാസുരവും, വാനപ്രസ്ഥവും,ഗുരുവും, ഒപ്പവും,തന്മാത്രയും, സദയവും, ദൃശ്യവും,ഒക്കെ ചെയ്ത 'മോഹൻലാൽ', ഒരായുസ്സ് മുഴുവൻ അത് ചെയ്യണമെന്ന് നമ്മൾ ആവശ്യപ്പെടുന്നത് ഒരു കണക്കിന് നമ്മുടെ സ്വാർത്ഥതയാണ്. മോഹൻലാൽ തുടരുന്നുണ്ടല്ലോ, മോഹൻലാൽ മലയാളത്തിന്റെയാണല്ലോ, ലാലേട്ടൻ എന്ന് ആദ്യം വിളിച്ചത് നമ്മൾ മലയാളികൾ ആണല്ലോ. ഇനി അദ്ദേഹം ഇഷ്ട്ടമുളളത് ചെയ്യട്ടെ, തിരഞ്ഞെടുക്കട്ടെ, നമുക്കും നമ്മുടെ വരും തലമുറകൾക്കും ആസ്വദിക്കാനുള്ളത് അദ്ദേഹം ചെയ്ത് കഴിഞ്ഞു.
ലാലേട്ടാ, എന്റെ ഗുരുവും അങ്ങയുടെ സുഹൃത്തുമായ ബോബിയച്ചൻ പഠിപ്പിച്ചുതന്ന ഒരു പ്രയോഗമുണ്ട് 'മീതെ നടക്കുക' എന്നതാണ് അത്. എല്ലാത്തിന്റെയും മീതെ നടക്കാൻ ശ്രമിക്കുന്ന ഒരാൾ, പരാജയങ്ങളുടെയും, വിജയങ്ങളുടെയും, സങ്കടങ്ങളുടെയും, സന്തോഷങ്ങളുടെയും ആഗ്രഹങ്ങളുടെയും മീതെ നടക്കുന്ന ഒരാൾ. അങ്ങേയ്ക്ക് ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് ദയവായി തുടരുക....ഇനിയും നേടാനുള്ളതിനും, നഷ്ട്ടപ്പെടാനുള്ളതിനും മീതെ കുലീനമായി നടന്നു നീങ്ങാൻ അങ്ങേക്ക് സാധിക്കട്ടെ.. Congratulations on being conferred with the Dadasaheb Phalke Award. ആദരവോടെ,