-->
കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് കല്‍ക്കി എന്ന സിനിമയുടെ രണ്ടാം ഭാഗത്തു നിന്ന് ദീപിക പദുകോണിന്റെ ഒഴിവാക്കിയതാണ്. നാഗ് അശ്വിന്റെ സംവിധാനത്തിൽ വൈജയന്തി മൂവീസ് പുറത്തിറക്കിയ ‘കൽക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പുറത്ത്. സിനിമയുടെ രണ്ടാംഭാഗത്തിൽ ദീപിക ഉണ്ടാകില്ലെന്ന് കൽക്കിയുടെ നിർമാതാക്കൾ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ട വിഷയത്തില്‍, ‘കൽക്കി എ ഡി’ എന്ന സിനിമ ഇതിനേക്കാൾ കൂടുതൽ പരിഗണന അർഹിക്കുന്നു’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ കുറിച്ചത്.
ഏഴ് മണിക്കൂറായി ജോലി സമയം കുറയ്‌ക്കണമെന്നും, പ്രതിഫലത്തിന്റെ 25 ശതമാനം വർദ്ധനവ് വേണമെന്നും, പേഴ്‌സണല്‍ സ്റ്റാഫിന് ആഡംബര സൗകര്യങ്ങളോട് കൂടിയ താമസം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താരത്തിനെ പുറത്താക്കിയതെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
ഇപ്പോഴിതാ ഈ വിവാദങ്ങള്‍ നിറയുന്നതിനിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം കുറിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ രഞ്ജിത്ത് ശങ്കർ. ദീപികയുടെ പേരെടുത്ത് പറയാതെ നിര്‍മ്മാതാക്കളെ പിന്തുണച്ചായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ പ്രതികരണം. ‘‘തന്റെ ആറു കരവനും 30 പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നവശ്യപ്പെടുന്ന താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. നിർമാതാക്കൾക്ക് അഭിവാദ്യങ്ങൾ...’’ എന്നാണ് രഞ്ജിത്ത് ശങ്കര്‍ കുറിച്ചത്. നിരവധി പേരാണ് രഞ്ജിത്തിന്റെ പോസ്റ്റിന് കമന്റകള്‍ കുറിക്കുന്നത്. കൂടുതല്‍ പേരും പോസ്റ്റിന് പിന്തുണച്ചാണ് കമന്റുകള്‍ കുറിക്കുന്നത്.
കഴിഞ്ഞ വർഷം 600 കോടി മുതല്‍ മുടക്കിലെത്തി 1200 കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമായിരുന്നു നാഗ് അശ്വിൻ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡി.. പ്രഭാസായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ദീപികയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. രണ്ടാം ഭാഗത്തില്‍ ദീപികയ്ക്ക് ഒരു പ്രധാന കഥാപാത്രമുണ്ടാകുമെന്ന് പ്രേക്ഷകര്‍ ചിന്തിച്ചിരിക്കുന്ന സമയത്താണ് പ്രേക്ഷകർക്കിടയിലേക്ക് അപ്രതീക്ഷിതമായി ദീപികയുടെ പുറത്തുപോവല്‍ വാര്‍ത്ത എത്തിയത്.
വളരെ സങ്കീർണമായ വിഎഫ്‌എക്സ് വർക്കുകള്‍ ചിത്രത്തിലുള്ളത് കൊണ്ട് തന്നെ ജോലി സമയം കുറയ്ക്കുന്നതിന് പകരം, ലക്ഷ്വറി കാരാവാൻ നല്‍കാമെന്ന് ദീപികയോട് നിർമ്മാതാക്കള്‍ പറഞ്ഞിരുന്നതായും ദീപികയുടെ സഹായികളായി ഇരുപത്തിയഞ്ചോളം പേർ സെറ്റിലെത്തുമെന്നും ഇവർക്കെല്ലാം ആഡംബരമായ ഭക്ഷണവും താമസവും ആവശ്യപ്പെട്ടുവെന്നും, ആളുകളുടെ എണ്ണം കുറയ്ക്കാൻ പറഞ്ഞിട്ട് പോലും താരം അതിന് തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ കാമിയോ റോളില്‍ മാത്രം ഒതുക്കിയത് കൊണ്ടാണ് ദീപിക ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനു മുമ്പ് പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ നിന്ന് നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണ്‍ പിന്മാറിയതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ താരത്തെ പ്രോജക്റ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.