-->
അഖിൽ മാരാർ നായകനായെത്തി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി. വലിയ പ്രതീക്ഷകളോടെ എത്തിയ സിനിമ ബോക്സ് ഓഫീസിൽ അടിപതറുന്ന കാഴ്ചയാണുള്ളത്. സിനിമയുടെ അണിയറപ്രവർത്തകരെ വിമർശിച്ചു കൊണ്ട് അഖിൽ മാരാർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു.
മറ്റൊരാൾ നായകനായ സിനിമയിൽ തനിക്ക് വളരെ കുറച്ച് രംഗങ്ങൾ മാത്രമേയുള്ളൂ എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. മാർക്കറ്റിങ്ങിനുവേണ്ടിയാണ് തന്നെ ഉപയോഗിച്ചതെന്നും പറ്റിക്കപ്പെട്ടെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോൺ എത്തിയിരുന്നു.
സിനിമയ്ക്ക് ആളു കയറുന്നില്ല എന്നുകണ്ടപ്പോൾ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖിൽ മാരാരുടെ പ്രസ്താവനയെന്ന് ബാബു ജോൺ പറഞ്ഞു. തിരക്കഥ കേട്ടാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത്. പ്രേക്ഷകർ സിനിമ തിരസ്കരിച്ചത് അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്നും സംവിധായകൻ ആരോപിച്ചു.
ഇദ്ദേഹത്തിന് മറുപടിയുമായി വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അഖിൽ മാരാർ. പച്ചക്കള്ളം പറയാൻ മടിയില്ലാത്ത നന്ദിയില്ലാത്ത വർഗ്ഗത്തിന് സമർപ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് അഖിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'ഒരു സിനിമയിലേക്ക് എന്നെ വിളിച്ച് പറ്റിച്ചതും പോരാഞ്ഞിട്ട് ആ സിനിമയ്ക്ക് വേണ്ടതെല്ലാം ഞാൻ ചെയ്ത് കൊടുത്തതിന് ശേഷം ശുദ്ധ കള്ളത്തരങ്ങളും നെറികേടുകളും എഴുതിപ്പിടിപ്പിച്ചിരിക്കുകയാണ്. ഇന്ന് സംവിധായകൻ പറഞ്ഞത് വയനാട് പുനരധിവാസത്തെ കുറിച്ച് ഞാൻ സംസാരിച്ചതിന് എനിക്ക് രാഷ്ട്രീയ വിരോധം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു,ഞാൻ രാജ്യദ്രോഹ പരാമർശം നടത്തിയതിലും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിൽ ദേഷ്യമുണ്ടന്ന് പറഞ്ഞു, നാട്ടിൽ നടക്കുന്ന വിഷയങ്ങളിൽ ഞാൻ പ്രതികരിക്കുന്നത് കൊണ്ട് ആളുകൾക്ക് രാഷ്ട്രീയ വിരോധം ഉണ്ടാകുമെന്നും അതാണ് ഈ സിനിമയ്ക്കെതിരെ പ്രതിഫലിച്ചത് എന്നും പറഞ്ഞു.
ഞാൻ മനസിലാക്കിയത് ഈ സിനിമ ആകെ കണ്ടത് മൂവായിരമോ നാലായിരമോ പേർ ആണ്. ഈ കണ്ടവരാരും എന്റെ ആ സിനിമയിലെ പെർഫോമൻസിനെ കുറിച്ച് മോശം പറഞ്ഞിട്ടില്ല. ഈ ഡയറക്ടറുടെ പേര് കേട്ടപ്പോൾ ഈ സിനിമയിലേക്ക് വരാൻ താത്പര്യമുല്ലെന്ന് ഞാൻ പറഞ്ഞ് ഒഴിഞ്ഞിരുന്നു. എന്നാൽ ഈ സിനിമയിലേക്ക് വരണമെങ്കിൽ തനിക്കൊരു കാര്യം ചെയ്ത് തരണമെന്ന് ഞാൻ വ്യക്തമായി പറഞ്ഞതാണ്. ഉദ്ഘാടനം ചെയ്യുമ്പോൾ വാങ്ങുന്ന പൈസ എത്രയാണെന്ന് ഞാൻ അവരോട് കൃത്യമായി പറഞ്ഞതാണ്. അഞ്ച് ലക്ഷം രൂപ എനിക്ക് നൽകി കൊണ്ട് ,ബാക്കി പൈസ് വയനാട്ടിൽ വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ പ്രൊജക്ടിലേക്ക് പോയത്.
ഈ സിനിമ ഒരു ബിലോ ആവറേജ് ആണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്, പിന്നെ ഈ സിനിമ ഗംഭീരമാണെന്ന് ഇവർ തന്നെ പറഞ്ഞോണ്ടിരുന്നതോടെ എനിക്ക് കൺഫ്യൂഷനായി, എന്റെ ജഡ്ജ്മെന്റ് തെറ്റിപ്പോയോ എന്ന് തോന്നിപ്പോയി. ഇവർ പറയുന്നത് ഞാൻ വിശ്വസിച്ച് പോയി. അതിഗംഭീര സിനിമയെന്ന് ഇവർ പറഞ്ഞ് നടക്കുകയും അത് പല ആവർത്തി പറയുകയും ചെയ്തു. ഞാൻ വരാൻ പോകുന്ന സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞ് പുകഴ്ത്തുകയും നായകനായ അഭിഷേകിനെ മാറ്റി എന്റെ പേരിൽ പോസ്റ്റർ അടിച്ചിറക്കി.
ബാബു ജോണിനോട് ഞാൻ നേരിട്ട് ചോദിക്കുകയാണ്എനിക്കെതിരെ രാഷ്ട്രീയ വിരോധം ഉണ്ടെങ്കിൽ, അഖിൽ മാരാർ കേസുകളിൽ പ്രതിയായിരുന്നുവെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അഭിഷേക് ശ്രീകുമാറിനെ ഒഴിവാക്കി എന്റെ പേര് മാത്രം വെച്ച് കൊണ്ട് ഈ സിനിമയുടെ ആദ്യ പോസ്റ്റർ ഇറക്കിയത്. ഇതിന്റെ പേരിൽ സിനിമയുടെ അണിയറ പ്രവർത്തകരും അഭിഷേകും തമ്മിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിഷേകിനെ പോസ്റ്ററിൽ നിന്ന് മാറ്റിയപ്പോൾ എത്ര തവണ അവന് വേണ്ടി ഞാൻ സംസാരിച്ചതാണ്. ആ ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിക്കരുതെന്ന് ഞാൻ എത്രയോ വട്ടം പറഞ്ഞതാണ്.
ഷൂട്ട് തുടങ്ങി 10 ദിവസം കഴിഞ്ഞാണ് ഞാൻ ലൊക്കേഷനിലേക്ക് പോയത്. ഈ സിനിമയിൽ അഭിനയിപ്പിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ എന്നെ സമ്മതിപ്പിക്കുകയായിരുന്നു. പ്രതീക്ഷിച്ച റിട്ടേൺ കിട്ടാത്തത് കൊണ്ടായിരിക്കാം നിങ്ങൾക്ക് സാമ്പത്തികമായി സഹായിക്കാൻ സാധിക്കാതിരുന്നതെന്ന് ഞാൻ മനസിലാക്കാം. എന്നാൽ ഇമ്മാതിരി നെറികേട് ഇപ്പോൾ പറഞ്ഞ് നടക്കരുത്. ഈ സിനിമയെ കുറിച്ച് റിവ്യൂവർമാരെല്ലാം മോശം പറഞ്ഞപ്പോഴും എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഈ സിനിമയിൽ എന്തിന് തലവെച്ച് കൊടുത്തു എന്ന് ചോദിച്ച് അധിക്ഷേപിച്ചപ്പോഴും ഈ സമൂഹം ഒന്നടങ്കം ആക്ഷേപിച്ചപ്പോഴും ഒന്നും മിണ്ടാതെ ഇരുന്ന ആളാണ് ഞാൻ. അപ്പോഴൊക്കെ ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്ത് അടിസ്ഥാനത്തിലാണ് ഞാൻ ഈ സിനിമ കമ്മിറ്റ് ചെയ്തത് എന്ന്. നിരവധി തവണ ഞാൻ മെസേജ് അയച്ചു. നിങ്ങൾ മറുപടി തന്നില്ല. എനിക്കെതിരായ പരിഹാസങ്ങൾ കടുത്തപ്പോഴാണ് ഫേസ്ബുക്കിലൂടെ ഞാൻ പ്രതികരിച്ചത്. ആരേയും ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. പകരം ഞാൻ സിനിമയിലേക്ക് വരാൻ ഉണ്ടായ കാരണം മാത്രമാണ് പറഞ്ഞത്,' അഖിൽ മാരാർ പറഞ്ഞു.