Saturday, March 14, 2026 Last Updated 29 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 10.38 AM

‘എന്റെ റെസ്റ്റോറന്റിൽ നടന്നത് വെറും 50 രൂപയുടെ കച്ചവടം; ശമ്പളയിനത്തിൽ നല്‍കുന്നത് 15 ലക്ഷം...’ദുരന്തബാധിതരോട് സ്വന്തം സങ്കടം പറഞ്ഞ് കങ്കണ റണാവത്ത്

ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരെ സന്ദർശിച്ചിരുന്നു. അതിനിടെ ഇപ്പോഴിതാ മണാലിയിലെ തന്റെ റസ്റ്റോറന്റിൽ ഉണ്ടായ സാമ്പത്തിക നഷ്ടം പങ്കുവയ്ക്കുകയാണ് താരം.
Kangana Ranaut, kangana about her restaurant loss after flood
Kankana Ranaut about restaurant after flood (Image Source: Instagram)

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും കാരണം ഒരുപാട് നാശ നഷ്ടങ്ങൾ ഉണ്ടായ വാർത്ത ഏറെ ഞെട്ടലോടെയാണ്‌ ജനങ്ങൾ കണ്ടറിഞ്ഞത്. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ ഒട്ടേറെ പാലങ്ങള്‍ ഒലിച്ചുപോയി. സത്‌ലജ് നദിക്കു കുറുകെയുള്ള പാലവും മുങ്ങിയതായും റിപ്പോർട്ട് വന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലെ ദുരിതബാധിതരെ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് സന്ദർശിച്ചിരുന്നു.
ഇപ്പോഴിതാ അതിനിടെ അവരോട് സ്വന്തം ദുരിതം പറയുകയാണ് കങ്കണ. ഹിമാചല്‍ പ്രദേശിലെ മണാലിയിലുള്ള തന്റെ റെസ്റ്റോറന്റിലെ സാമ്പത്തിക പ്രയാസത്തെക്കുറിച്ചാണ് കങ്കണ പറഞ്ഞത്. ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദർശിക്കാൻ വൈകിയതില്‍ ജനങ്ങള്‍ പ്രതിഷേധം അറിയിച്ചപ്പോഴാണ് കങ്കണയിത് പറഞ്ഞത്. ‘‘വിനോദസഞ്ചാരത്തെ ആശ്രയിച്ച്‌ നില്‍ക്കുന്ന പ്രദേശമായതിനാല്‍ മഴയും മണ്ണിടിച്ചിലും റെസ്റ്റോറന്റിന്റെ പ്രവർത്തനത്തെ ബാധിച്ചു. ഇന്നലെ എന്റെ റെസ്റ്റോറന്റില്‍ 50 രൂപയുടെ കച്ചവടം മാത്രമാണ് നടന്നത്. അതേസമയം ശമ്പളയിനത്തില്‍ 15 ലക്ഷം രൂപയാണ് നല്‍കുന്നത്. എന്റെ വേദനയും ദയവായി മനസ്സിലാക്കുക. ഞാനും ഒരു ഹിമാചലിയാണ്, ഈ സ്ഥലത്തെ താമസക്കാരിയാണ്...’’ കങ്കണ പറഞ്ഞു. ഈ വർഷം ആദ്യമാണ് കങ്കണ മണാലിയില്‍ 'ദി മൗണ്ടൻ സ്റ്റോറി' എന്ന റെസ്റ്റോറന്റ് ആരംഭിച്ചത്. ഹിമാചല്‍ വിഭവങ്ങളാണ് ഇവിടെ പ്രധാനമായും വിളമ്പുന്നത്.
കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ജീവിതം വഴിമുട്ടിയ ജനതയോടാണ് കങ്കണ റണാവത്ത് സ്വന്തം സങ്കടം പറഞ്ഞത്. സോളാങ്ങും പല്‍ച്ചാനും സന്ദർശിച്ചപ്പോള്‍, മണാലി മുൻ എം.എല്‍.എ ഗോവിന്ദ് സിംഗ് താക്കൂറും കങ്കണയ്ക്ക് ഒപ്പമുണ്ടായിരുന്നു. അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ച്‌ പ്രദേശവാസികള്‍ അവരെ ധരിപ്പിച്ചു. സോളാങ്ങ് ഗ്രാമത്തില്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കങ്കണ പറഞ്ഞു. കൂടുതല്‍ മണ്ണൊലിപ്പ് തടയാൻ ബിയാസ് നദിയുടെ ഒഴുക്ക് തിരിച്ചുവിടണമെന്ന ആവശ്യം ഗ്രാമീണരും മുന്നോട്ടുവച്ചു.

ഈ മഴക്കാലം വലിയ നാശനഷ്ടമാണ് ഹിമാചലില്‍ വിതച്ചത്. ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണ്‍ 20-ന് ആരംഭിച്ച മണ്‍സൂണ്‍ സീസണ്‍ സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഇതുവരെ 419 പേർ മരിച്ചു. മണ്ണിടിച്ചിലിലും, കുത്തനെയുള്ള ചരിവുകളില്‍ നിന്ന് വീണും മേഘവിസ്ഫോടനത്തിലും, മിന്നല്‍ പ്രളയത്തിലുമാണ് മരണം സംഭവിച്ചത്. ഒഴുക്കില്‍പ്പെട്ടും റോഡപകടങ്ങളില്‍ പെട്ടും നിരവധി പേർ മരിച്ചിട്ടുണ്ട്. ഹിമാചലില്‍ മഴ ഭീഷണി ഇതുവരെ ഒഴിഞ്ഞിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW