-->
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആദ്യ എപ്പിസോഡു മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. കുറെ പേര്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ടഡായ ശേഷം ആ വീട്ടിലേക്ക് എത്തിയവരായിരുന്നു അവതാരകയായ മസ്താനിയും ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്ധയും അഭിനേത്രിയുമായ വേദ് ലക്ഷ്മിയും. വന്ന ദിവസം മുതല്‍ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള സംസാരവും പെരുമാറ്റവും ഇടപെടലുമായിരുന്നു ഇവരുടെ രണ്ടുപേരുടെയും
കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ് ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഒനീലിനെതിരെയുള്ള വ്യാജ ആരോപണം. ഗെയിമിനിടെ വീഴാൻ പോയപ്പോൾ ഒനീൽ മസ്താനിയെ പിടിച്ചതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. അപ്രതീക്ഷിതമായി തെന്നിവീഴാൻ പോവുമ്പോൾ ആരും ചെയ്യുന്ന ഒരു റിഫ്ളക്സ് ആക്ഷൻ മാത്രമായിരുന്നു ഒനീൽ ചെയ്തത്. ആ നിമിഷം തന്നെ ഒനീൽ മസ്താനിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. മസ്താനിയും ആ സമയം വളരെ സ്വാഭാവികതയോടെയാണ് പ്രതികരിച്ചത്.
എന്നാൽ, പിന്നീട് മസ്താനി അതു ബാഡ് ടച്ചായിരുന്നോ ഗുഡ് ടച്ചായിരുന്നോ എന്ന കാര്യത്തിൽ തനിക്കു സംശയമുണ്ടെന്ന രീതിയിൽ ലക്ഷ്മിയോട് സംസാരിച്ച്, അതൊരു കണ്ടന്റാക്കി മാറ്റി. കാര്യമെന്തെന്ന് നേരിൽ കാണുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത ലക്ഷ്മിയും അനാവശ്യമായ പ്രതികരിച്ച് ഒനീലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന രീതിയിൽ തനിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണം ഒനീലിനെ സങ്കടപ്പെടുത്തി. തന്റെ അസുഖബാധിതയായ അമ്മയേയും കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം ഈ ആരോപണം വേദനിപ്പിക്കുമല്ലോ എന്നതായിരുന്നു ഒനീലിന്റെ പ്രധാന ആകുലത. ഈ വിഷയത്തിൽ ക്ലാരിറ്റി വരുത്തണമെന്ന് ഒനീൽ ബിഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീടത് ബിഗ് ബോസ് ചര്‍ച്ചയില്‍ വരുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസില്‍ കണ്ട ആ എപ്പിസോഡില്‍ നിന്നുള്ള സംഭവം എത്രത്തോളമാണ് ഒരാളെ മാനസികമായി ബാധിക്കുകയെന്നത് കുറിക്കുകയാണ് സരയൂ മോഹന്‍. ചിത്തത്തിന് ചൂടുപിടിച്ച പെൺചിന്തകളിൽ ചിതറി പോയ ആൺ ജീവിതങ്ങൾ വേറെയും പരിചിതമെന്നാണ് സരയൂ കുറിക്കുന്നത്.
‘‘ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ നടന്ന ഒരു വിഷയം ശ്രദ്ധയിൽ പെട്ടു... വീഡിയോകളിൽ നിന്ന് മനസ്സിലായത് വെച്ച്, ഒരു സ്ത്രീ മറ്റൊരു മത്സരാർഥിയായ ഒരു പുരുഷന് എതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നു...തെറ്റായ ആരോപണം എന്ന് തെളിയിക്കപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്...പൊട്ടികരയുന്ന ആ മനുഷ്യനെയും കണ്ടു...
കരഞ്ഞില്ല എങ്കിലും കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് സമാനമായി ഉള്ളു നീറി നിന്നു...ഒരു കൂട്ടം ആളുകൾക്കിടയിലാണ് ആ സ്ത്രീ അത്രയധികം അലർച്ചയോടെ ആ ആരോപണം ഉന്നയിച്ചത്....അവിവാഹിത, സ്ത്രീ തുടങ്ങിയ വാക്കുകൾ മൂർച്ചകൂട്ടി ആവർത്തിച്ച് അവർ അവർക്ക് ഏറ്റ മാനസിക മുറിവുകളെ കുറിച്ച് ഘോര ഘോരം പ്രസംഗിച്ചു...പ്രസംഗത്തിനിടയിൽ ചേർത്ത പലതും പൊള്ളയായിരുന്നു എന്ന് അപ്പോൾ തന്നെ തെളിഞ്ഞു,
എന്നിട്ടും കൂസലില്ലാതെ അവർ അലർച്ച തുടർന്നു...
അവസാനം അദ്ദേഹത്തിന്റെ ഊഴം വന്നു...എന്നും അത്രയധിലും സ്നേഹത്തിലും സൗമ്യതയിലും ഏവരോടും പെരുമാറുന്ന ആ മനുഷ്യന്റെ നെഞ്ചിന്റെ വിങ്ങലിന്റെ ഭാരം എനിക്ക് അറിയാനാകുമായിരുന്നു...ഞാൻ ചെയ്തട്ടില്ല എന്നദ്ധേഹം തകർച്ചയിലും ഉറച്ച് പറഞ്ഞു....വിവാഹിതനും അച്ഛനുമായ അയാളുടെ മാനസികവ്യഥ ചർച്ചയായില്ല...അമ്പരന്ന് പോയ അവസ്ഥയിലും സംയമനവും സൗമ്യതയും വാക്കുകളിൽ മാന്യതയും അദ്ദേഹം പാലിച്ചു....
ദിവസങ്ങൾക്കുള്ളിൽ ആരോപണം തെറ്റെന്ന് ഏവർക്കും മനസിലാകുന്നു....അതേ കൂട്ടത്തിന് മുന്നിൽ ഒരു ക്ഷമ പോലും ചോദിക്കാൻ ആ സ്ത്രീ കൂട്ടാക്കിയില്ല....ഉളുപ്പില്ലായ്മയുടെ മൂർത്തി ഭാവമായി അവൾ തുടരുന്നു...
എനിക്ക് എന്നല്ല ആർക്കും അദ്ദേഹത്തോട് അവൾ അലറിയ വിളിച്ച അതേ കൂട്ടത്തിലിരുന്ന് ക്ഷമ ചോദിക്കാൻ ആയില്ല...ഇന്ന് പൊട്ടികരയുന്ന ഈ മത്സരാർത്ഥിയെ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ആ മനുഷ്യനെയാണ്....ഒരു വിലയുമില്ലാതെ തട്ടികളിച്ച ആ ആൺ മനസ്സാണ്... ചിത്തത്തിന് ചൂടുപിടിച്ച പെൺചിന്തകളിൽ ചിതറി പോയ ആൺ ജീവിതങ്ങൾ വേറെയും പരിചിതം!
പറയാതെ വയ്യ, പെൺകിടാങ്ങളെ....പതിരായിടല്ലേ....പലതുരുവിടല്ലേ....’’ എന്നാണ് സരയൂ കുറിച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പിന് താഴെ പിന്തുണ കുറിച്ച് നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്.
‘എഴുതിയിരിക്കുന്ന ഓരോ വരിയും സത്യം, മിക്ക പെണ്ണുങ്ങൾക്കും ഇപ്പൊ പ്രിവില്ലേജ് ഒരു അലങ്കാരം ആണ്. ശരിക്കും പ്രശ്നം അനുഭവിക്കുന്നവർക്ക് ഉപയോഗിക്കാൻ അറിയുകയും ഇല്ല്യാ എന്നാൽ സൂത്രശാലികൾ നല്ല രീതിയിൽ മുതലെടുക്കാൻ ഉപയോഗപെടുത്തുന്നും ഉണ്ട്, സ്ത്രീകൾ തന്നെ അവരുടെ വാല്യൂ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ടൈം ആണിപ്പോൾ...’ എന്നതടക്കമാണ് കമന്റുകള്‍.