-->
തിരുവനന്തപുരം: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കാണാനോ സംസാരിക്കാനോ തയാറാകാതെ കോൺഗ്രസ് എം.എൽ.എമാർ. മുസ്ലിം ലീഗ് എം.എൽ.എമാർ മാത്രമാണ് രാഹുലിനെ കണ്ട് സംസാരിച്ചത്. എ.കെ.എം അഷ്റഫും നജീബ് കാന്തപുരവും യു.എ ലത്തീഫും ടി.വി ഇബ്രാഹിമും രാഹുലിനോട് സൗഹൃദം പങ്കിട്ടു.
സഭയിലെത്തിയ രാഹുൽ ഇരുന്നത് പ്രതിപക്ഷ ബ്ലോക്കിന്റെ അവസാന നിരയിൽ. ലൈംഗികാരോപണത്തിൻ്റെ പേരിൽ കോൺഗ്രസ് അംഗത്വത്തിൽ നിന്നും സസ് പെൻഡ് ചെയ്ത രാഹുലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് സ്പീക്കർ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ പി.വി.അൻവർ ഇരുന്ന അതേ സീറ്റിലാണ് രാഹുലും ഇരുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ രാഹുൽ സഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രാഹുൽ ശനിയാഴ്ച പാലക്കാടെത്തുമെന്നാണ് ലഭിക്കുന്ന വിവരം. പൊതുപരിപാടികളിൽ പങ്കെടുത്തേക്കും. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്.
രാഹുലിന്റെ വരവ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇഷ്ടപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സഭയിൽ വരുന്നതിനോടുള്ള അതൃപ്‌തി പ്രതിപക്ഷ നേതാവ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.