-->
കോഴിക്കോട്: യൂത്ത് ലീഗ് അദ്ധ്യക്ഷന്‍ പി.കെ. ഫിറോസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. രാഷ്ട്രീയം ഉപജീവനമല്ലെന്നും സ്വന്തമായി ബിസിനസ് ചെയ്യുന്നയാളാണെന്നും പറയുന്ന ഫിറോസിന്റെ കമ്പനി വെറും മൂന്ന് മാനേജര്‍ മാത്രമുള്ളതാണെന്നും കമ്പനി എവിടെയെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ലെന്നും പറഞ്ഞു. കഴിഞ്ഞദിവസം കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ഇന്ന് രാവിലെ പി.കെ. ഫിറോസ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറു വാര്‍ത്താസമ്മേളനം നടത്തിയാണ് ജലീലിന്റെ മറുപടി.
മൂന്ന് മാനേജര്‍മാര്‍ മാത്രം ജോലിക്കാരുള്ള ഒരുപാട് രാജ്യങ്ങളില്‍ വിസയുള്ള കമ്പനിയുടെ വിവരങ്ങള്‍ പി.കെ.ഫിറോസ് പുറത്തുവിടണമെന്നും ഏറ്റവും കുറഞ്ഞത് യുഎഇ യിലെ ബിസിനസ് വിവരമെങ്കിലും പുറത്തുവിടണമെന്നും കെ.ടി.ജലീല്‍ പറഞ്ഞു. പ്രതിമാസം 5.25 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഫിറോസ് തന്റെ കമ്പനി എത്ര കയറ്റുമതി നടത്തുന്നുണ്ടെന്ന് ചോദിച്ചു. കമ്പനിയുടെ ലൊക്കേഷന്‍ വിവരമെങ്കിലും പുറത്തുവിടണമെന്നും ബിസിനസും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകുന്ന ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയാണെന്നും പറഞ്ഞു.
നേരത്തേ തനിക്കെതിരേ ജലീല്‍ ആരോപണവുമായി വരുന്നതിനുള്ള കാരണം ബന്ധുനിയമനം പിടികൂടിയതിലുള്ള അമര്‍ഷമാണെന്ന് പി.കെ. ഫിറോസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജലീലിന്റെ മനോനില തെറ്റിയിരിക്കുകയാണെന്നും അഴിമതി പുറത്തുവരുമെന്ന ഭയമാണ് ജലീലിനെന്നും അദ്ദേഹം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പി.കെ. ഫിറോസ് പറഞ്ഞു. മലയാളം സര്‍വകലാശാലയുടെ ഭൂമിയിടപാടില്‍ ജലീല്‍ നേരിട്ടു ബന്ധപ്പെട്ടതായും ഈ വിവരം പുറത്തുവന്നാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പറഞ്ഞു.
താന്‍ രാഷ്ട്രീയം ഉപജീവനമാക്കിയ ആളല്ലെന്നും രാഷ്ട്രീയത്തിനൊപ്പം വരുമാനത്തിനായി തൊഴിലും ബിസിനസും നടത്തുന്നുണ്ടെന്നും ഫുഡ് പ്രൊസസിംഗ് കമ്പനിയാണ് നടത്തുന്നതെന്നും പറഞ്ഞു. ഇപ്പോഴത്തെ കാലത്ത് ജോലി ചെയ്യാന്‍ ഒരു ലൊക്കേഷന്‍ ആവശ്യമില്ലെന്നും പറഞ്ഞിരുന്നു. പി കെ ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണത്തില്‍ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഷ്റഫ് അലിയും രംഗത്ത് വന്നിരുന്നു. മുസ്ലിം ലീഗ് നടത്തിയ നിയമ പോരാട്ടത്തില്‍ മന്ത്രി സ്ഥാനം പോയ ആളാണ് ജലീല്‍. അതിന് അദ്ദേഹത്തിന് ലീഗിനോട് വൈരാഗ്യം ഉണ്ടെന്നും അതിന്റെ കലിപ്പാണ് ജലീല്‍ ഇപ്പോള്‍ തീര്‍ക്കുന്നതെന്നും പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയവൈരാഗ്യമായി മാത്രമേ അതിനെ കാണുന്നുള്ളു. ഗൗരവമായി എടുക്കുന്നില്ല. ജലീല്‍ പറയുന്ന എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല. ആവശ്യമെങ്കില്‍ പികെ ഫിറോസ് മറുപടി നല്‍കും. ആരോപണങ്ങള്‍ ജല്‍പനങ്ങളായി കണ്ട് അവഗണിച്ച് ഒഴിവാക്കുകയാണ്. ഗൗരവമുള്ള ആരോപണം വന്നാല്‍ പ്രതികരിക്കുമെന്നും അഷ്‌റഫ് അലി പറഞ്ഞു.