-->
മലപ്പുറം: പി കെ ഫിറോസിന്റെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഫിറോസിനെതിരെ കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഫിറോസ് സമ്മതിച്ച സാഹചര്യത്തില്‍ വരുമാന സ്രോതസുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
'ഫിറോസിന്റെ ബിസിനസ് ഇടപാടുകള്‍ ദുരൂഹമാണ്. ദുബായില്‍ സ്വന്തമായി ഓഫീസ് പോലുമില്ലാത്ത സ്ഥാപനത്തിന്റെ മറവിലെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ട്. എന്തിനാണ് ബിനാമി പേരില്‍ ബിസിനസ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ യാത്രകള്‍ പോലും ദുരൂഹമാണ്.' ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജലീല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോഴാണ് ലീഗുകാര്‍ ഫിറോസ് ബിസിനസുകാരന്‍ ആണെന്ന വിവരം പോലും അറിയുന്നത് സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉന്നാവോ, കത്വ പെണ്‍കുട്ടികളുടെ പേരില്‍ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗള്‍ഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.