-->
കൊച്ചി: ലൈംഗികാരോപണക്കേസില്‍ പോലീസ് നടപടിയുമായി നീങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് പരാതിയുമായി റാപ്പര്‍ വേടന്റെ കുടുംബം. സ്ഥിരം കുറ്റവാളിയായി ചിത്രീകരിക്കാനും കരിയര്‍ തകര്‍ക്കാനും ശ്രമം നടത്തുന്നെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് ഹിരണ്‍ദാസ് മുരളിയുടെ സഹോദരനാണ്. സംഭവം രാഷ്ട്രീയ ഗൂഡാലോചനയാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
ആദ്യം വേടനെതിരേ ഉയര്‍ന്ന ബലാത്സംഗക്കേസ് ഹൈക്കോടതിയുടെ പരിഗണനയിലായിരിക്കെ തന്നെ വീണ്ടും സംഘടിതമായി പരാതികള്‍ ഉയര്‍ന്നു വരുന്നത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നും സ്ഥിരം കുറ്റവാളികളാക്കാനാണ് ശ്രമം നടക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേസില്‍ രണ്ടു ദിവസം നടത്തിയ ചോദ്യം ചെയ്യലിന് ശേഷം മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വേടനെ വിട്ടയച്ചിരുന്നു.
ഗവേഷണ വിദ്യാര്‍ത്ഥി സെന്‍ട്രല്‍ േപാലീസിന് നല്‍കിയ മറ്റൊരു പരാതിയിലും പോലീസ് അന്വേഷണം നടത്താനിരിക്കുകയാണ്. വനിതാ ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് വേടനെ തൃക്കാക്കര പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്പരസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നും പിന്നീട് അസ്വാരസ്യങ്ങള്‍ ഉണ്ടായപ്പോഴാണ് ബലാത്സംഗ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും 2021 മുതല്‍ 2023 വരെ തങ്ങള്‍ നല്ല ബന്ധത്തില്‍ ആയിരുന്നെന്നും പരാതിക്കാരി തന്നെയാണ് സൗഹൃദത്തിന് മുന്‍കയ്യെടുത്തതെന്നും ഒട്ടേറെ തവണ പലയിടങ്ങളില്‍ ഒരുമിച്ച് താമിസിച്ചിട്ടുണ്ടെന്നും വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്.
അറസ്റ്റുണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും സമാന തുകയ്ക്കു രണ്ടുപേരുടെ ജാമ്യത്തിലും വിട്ടയയ്ക്കണമെന്ന് നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഉഭയസമ്മതത്തോടെ ബന്ധത്തില്‍ ഏര്‍പ്പെടുകയും പിണങ്ങുമ്പോള്‍ ബലാത്സംഗ പരാതിയുമായി എത്തുന്നത് ശരിയല്ലെന്നുമായിരുന്നു വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. തന്നെ അഞ്ചു തവണ ബലാത്സംഗം ചെയ്‌തെന്നും ഒരു തവണ ലഹരിയില്‍ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.