Saturday, March 14, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 08.01 AM

നേപ്പാളില്‍ ജന്‍സീ കലാപത്തിന് ഫലമുണ്ടായി ; സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

uploads/news/2025/09/799931/nepal.jpg

കാഠ്മണ്ഡു: വലിയ പ്രക്ഷോഭം ഉണ്ടാകുകയും 19 പേര്‍ മരണപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നേപ്പാള്‍ സര്‍ക്കാര്‍ നീക്കം ചെയ്തു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. കലാപം പ്രത്യേക സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനമെടുത്തു.

ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജന്‍സീ വിഭാഗത്തില്‍പെട്ട ആയിരക്കണക്കിന് ആള്‍ക്കാരാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. പ്രക്ഷോഭം ശക്തമായതിന് പിന്നാലെ നിരോധനം നേപ്പാള്‍ സര്‍ക്കാര്‍ എടുത്തുമാറ്റി. കലാപത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യുവാക്കള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നേപ്പാള്‍ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോട്ട്. സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു.

സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കെതിരെയും വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനെടുത്ത തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും പൃഥ്വി ശുഭ അറിയിച്ചു.

സംഘര്‍ഷത്തിനിടെ ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. നേപ്പാളിലെ പ്രതിഷേധം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാന്‍ അതിര്‍ത്തി രക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW