Sunday, March 15, 2026 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 01.20 PM

സ്വര്‍ണ്ണക്കടത്ത്: നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

ranya rao, penalty

ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നഡ ചലച്ചിത്ര നടി രന്യ റാവുവിന് ഡിആഐ (റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് )102 കോടി രൂപ പിഴ ചുമത്തി. നടിക്കൊപ്പം ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജുവിന് 63 കോടി രൂപയും ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവുമാണ് പിഴ ചുമത്തിയത്. ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് 250 പേജ് വരുന്ന നോട്ടീസും 2500 പേജ് വരുന്ന അനുബന്ധ രേഖകളും കൈമാറി. ഇത്രയധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നുവെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് രന്യ റാവു ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. 14.8 കിലോ സ്വര്‍ണമാണ് രന്യയില്‍ നിന്ന് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കെ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകളാണ് രന്യ റാവു. നേരത്തെ കൊഫെപോസ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രന്യയ്ക്ക് ഒരു വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. രന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

രന്യക്കായി സുരക്ഷാ പ്രോട്ടോക്കോളുകള്‍ മനഃപൂര്‍വ്വം മറികടന്നു. 2 മാസത്തില്‍ 27 തവണ ദുബൈ, മലേഷ്യ എന്നിവിടങ്ങളില്‍ പോയി വന്ന രന്യ റാവു, പലപ്പോഴായി വലിയ രീതിയില്‍ സ്വര്‍ണക്കടത്ത് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഓരോ തവണയും സ്വര്‍ണം കടത്താന്‍ കിലോയ്ക്ക് 4 ലക്ഷം രൂപ വരെ കമ്മീഷന്‍ കിട്ടി. എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രന്യയെ വലിയ ദേഹപരിശോധനയില്ലാതെ വിഐപി ചാനലിലൂടെ പുറത്ത് കടക്കാന്‍ അനുവദിച്ചു. പിന്നാലെയാണ് പിടിയിലായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW