-->
മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ കിരീടം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങിലൊന്നായി അതിലെ സേതുമാധവന്‍ മാറി. ലോഹിതദാസിന്റെ തിരക്കഥയില്‍ പിറന്ന 'കിരീടം' ആ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേരാണെന്ന് പിന്നീട് പ്രേക്ഷകരും ഒരേ സ്വരത്തിൽ പറഞ്ഞു.
ഇപ്പോഴിതാ ചിത്രത്തിന് ആദ്യം നല്‍കാൻ ഉദ്ദേശിച്ചിരുന്ന പേര് 'കിരീടം' എന്നായിരുന്നില്ലെന്ന് പറയുകയാണ് നിർമാതാക്കളില്‍ ഒരാളായ കിരീടം ഉണ്ണി എന്നറിയപ്പെടുന്ന എൻ. കൃഷ്ണകുമാർ.
ലോഹിതദാസ് എഴുതിയ മമ്മൂട്ടി ചിത്രമായ 'മുക്തി'ക്കുവേണ്ടി കരുതിവെച്ചിരുന്ന പേരാണ് 'കിരീടം' എന്നാണ് കൃഷ്ണകുമാർ പറയുന്നത്. പേരുകേട്ട മമ്മൂട്ടി അത് ശരിയാവില്ലെന്ന് പറഞ്ഞെന്നും കിരീടം ഉണ്ണി പറഞ്ഞു.
"ലോഹിതദാസ് എഴുതിയ മമ്മൂട്ടി ചിത്രമായ 'മുക്തി'ക്കുവേണ്ടി കരുതിവെച്ചിരുന്ന പേരാണ് 'കിരീടം'. പേരുകേട്ട മമ്മൂട്ടി അത് ശരിയാവില്ലെന്ന് പറഞ്ഞു. 'കിരീടം' എന്നുകേള്‍ക്കുമ്പോൾ രാജാക്കന്മാരുമായി ബന്ധമുള്ള കഥയാണെന്ന് കരുതുമെന്നും അതിനാല്‍ ആ പേര് വേണ്ടെന്നുമായിരുന്നു മമ്മൂട്ടിയുടെ പക്ഷം. 'കിരീടം' അല്ലാതെ മറ്റൊരു പേരിടാൻ നിർദേശിച്ചപ്പോഴാണ് 'മുക്തി' എന്ന് ചിത്രത്തിന് പേരായത്.
ഈ കഥ ലോഹിതദാസ് എന്റെയടുത്തു വന്ന് പറഞ്ഞു. മമ്മൂട്ടി ചിത്രത്തിന് 'കിരീടം' എന്ന് പേരിടാൻ സമ്മതിച്ചില്ലെന്നു കാര്യം ലോഹി പറഞ്ഞു.
ഈ പേര് എന്തുകൊണ്ട് തങ്ങളുടെ ചിത്രത്തിന് ഇട്ടുകൂടാ എന്ന് ഞാൻ ലോഹിതദാസിനോട് ചോദിച്ചു. ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു മുള്‍ക്കിരീടമല്ലേ ലഭിക്കുന്നത്. നേരത്തേ കണ്ടുവെച്ച 'ഗുണ്ട' എന്ന പേരിനേക്കാള്‍ നല്ലതല്ലേ എന്ന് ഞാൻ ചോദിച്ചു. ആലോചിക്കാവുന്നതാണ് എന്നായിരുന്നു ലോഹിതദാസിന്റെ മറുപടി. തുടർന്നാണ് 'ഗുണ്ട' എന്ന് പേരിടേണ്ടിയിരുന്ന ചിത്രം 'കിരീട'മായി മാറിയത്..." കൃഷ്ണകുമാർ പറയുന്നു.