-->
ഇന്ത്യയിലെ പ്രശസ്തനായ നടനും നിർമാതാവും സംവിധായകനും ടെലിവിഷൻ അവതാരകനും രാഷ്ട്രീയപ്രവർത്തകനുമാണ് പ്രകാശ് രാജ്. തെന്നിന്ത്യൻ, ഹിന്ദി ചലച്ചിത്രമേഖലകളിലെ നിറസാന്നിധ്യമാണ് താരം. മാതൃഭാഷകളായ തുളു, കന്നഡ എന്നിവയ്ക്ക് പുറമേ, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി ഭാഷകളിലെ പ്രാവീണ്യം പ്രകാശ് രാജിനെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വീകാര്യതയുള്ള ഒരു നടനാക്കി മാറ്റി. .
2017 സെപ്റ്റംബറിൽ തന്റെ സുഹൃത്തും പത്രപ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ്‌ടാഗിലൂടെയാണ് താരം തന്റെ സജീവ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിച്ചത്.
ഇപ്പോഴിതാ താനൊരു ബിരുദധാരിയല്ലെന്നും അതില്‍ ലജ്ജിക്കുന്നില്ലെന്നും കുറിക്കുകയാണ് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് താരത്തിന്റെ പരിഹാസം കലർന്ന സോഷ്യൽ മീഡിയ പോസ്റ്റ്.
പൊതുജനങ്ങള്‍ക്കും പ്രധാനമന്ത്രിക്കുമയച്ച പൊതുനോട്ടീസ് എന്നു കാണിച്ചായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്.
‘‘ഞാൻ പ്രകാശ് രാജ്, ഞാനൊരു ബിരുദധാരിയല്ല. എന്റെ സർഗാത്മക കരിയറില്‍ ശ്രദ്ധ ചെലുത്തിയതിനാല്‍ ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നാല്‍ ഒരു ബിരുദധാരിയല്ലാത്തത് എനിക്കൊരിക്കലും അപമാനമായി തോന്നിയിട്ടില്ല. അതിനാല്‍ അക്കാര്യം മറച്ചുവെക്കുന്നുമില്ല"-എന്നാണ് പ്രകാശ് രാജ് കുറിച്ചത്. ‘ജസ്റ്റ് ആസ്കിംഗ്’’ എന്ന ഹാഷ് ടാഗും താരം നല്‍കിയിട്ടുണ്ട്.
എക്‌സിൽ വിശദമായി തന്റെ അഭിപ്രായം കുറിച്ചിട്ടുണ്ട് പ്രകാശ് രാജ്. ഒരു പ്രധാനമന്ത്രിക്ക് ബിരുദമില്ല എന്നത് ഒരു കുറ്റകൃത്യമല്ല. എന്നാല്‍ ബിരുദമുണ്ടെന്ന് കള്ളം പറയുന്നതും സ്ഥാപനങ്ങളെ അക്കാര്യം ഒളിപ്പിക്കാനായി ഉപയോഗിക്കുന്നതും വലിയ കുറ്റകൃത്യമാണെന്നും പ്രകാശ് രാജ് കുറിച്ചു
പ്രധാനമന്ത്രിയുടെ ബിരുദ വിവരം പുറത്തുവിടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈകോടതി നിർദേശിച്ചിരുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ച വിവരാവകാശ കമീഷന്റെ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയും ചെയ്തു. 1978 ല്‍ ബി.എ പാസായ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ച കേന്ദ്ര വിവരാവകാശ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാലയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ആ വർഷമാണ് നരേന്ദ്രമോദിയും ബിരുദധാരിയായത് എന്നാണ് അവകാശവാദം. 1978 ല്‍ ഡല്‍ഹി സർവകലാശാലയില്‍ നിന്ന് മോദി ബിരുദവും 1983 ല്‍ ഗുജറാത്ത് സർവകലാശാലയില്‍ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദവും പൂർത്തിയാക്കിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.