-->
പല ഭാഷകളിലും ഒരുപാട് പ്രേക്ഷകരെ നേടിയെടുത്ത റിയാലിറ്റി ഷോയാണ് ബിഗ് ബോസ്സ്. ഡച്ച് റിയാലിറ്റി ഷോ ബിഗ് ബ്രദറിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ റിയാലിറ്റി ഷോ ഫ്രാഞ്ചൈസിയാണ് ബിഗ് ബോസ് മലയാളവും. ഇതിന്റെ അവതാരകൻ മോഹൻലാൽ ആയതു കൊണ്ട് മാത്രം കാണുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. ബിഗ് ബോസ്സിൽ മറ്റൊരു അവതാരകനെക്കുറിച്ച് ചിന്തിക്കാൻ പോലും കുടുംബ പ്രേക്ഷകർക്ക് കഴിയില്ല.
മലയാളത്തിന്റെ ജനപ്രിയ താരം മോഹൻലാലാണ് ബിഗ് ബോസ്സിന്റെ
ഒന്നാം സീസണ്‍ മുതല്‍ ഇപ്പോഴത്തെ ഏഴാം സീസണ്‍ വരെയും ഹോസ്റ്റ് ചെയ്യുന്നത്. കൈയടി വാങ്ങുന്നത് പോലെ ഇതിന്റെ പേരിൽ നിരവധി ഹേറ്റും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
തിരക്കിട്ട കരിയരിന്റെയും സ്വകാര്യ ജീവിതത്തിന്റെയും ഇടയില്‍ താരത്തിനു എപ്പിസോഡുകള്‍ കാണാനുള്ള സമയം ലഭിക്കാറുണ്ടോയെന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ പ്രേക്ഷകർക്കുണ്ട്.
ഇപ്പോഴിതാ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നൽകുകയാണ് താരം. ലൈവ് കാണാൻ മാക്സിമം ശ്രമിക്കാറുണ്ടെന്നും അല്ലാതെ ഹോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോയെന്നും താരം പറയുന്നു. ബിഗ് ബോസ് ഹോസ്റ്റിങ് അത്ര എളുപ്പമല്ലെന്നും അതിനായി ടീമിനൊപ്പം ഇരുന്ന് പ്രിപ്പയർ ചെയ്യുമെന്നും ഷോ ഒരിക്കലും സ്ക്രിപ്റ്റഡല്ലെന്നും മോഹൻലാൽ പറയുന്നു.
‘‘രണ്ടര മണിക്കൂറില്‍ വലിയൊരു കഥ പറയുന്നതാണ് സിനിമ. ഒരാഴ്ചത്തെ കഥ ഒരു മണിക്കൂറില്‍ പറയുന്നു എന്നതാണ് ബിഗ് ബോസ് ഹോസ്റ്റിങ്. അത് അത്ര എളുപ്പമല്ല. അതിനായി ടീമിനൊപ്പം ഇരുന്ന് പ്രിപ്പയർ ചെയ്യും.
ഹോസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോള്‍ ആരുടേയും റഫറൻസ് ഒന്നും ഞാൻ എടുത്തിരുന്നില്ല. റഫറൻസ് എടുത്ത് ചെയ്യാൻ പറ്റില്ല. മലയാളത്തിലെ ബിഗ് ബോസിന്റെ സ്വാഭവം അല്ലല്ലോ തമിഴിനും തെലുങ്കിനുമൊന്നും. റഫറൻസിനായി മറ്റ് ബിഗ് ബോസുകള്‍ ഞാൻ കണ്ടിട്ടില്ല. കമല്‍ഹാസന്റെ ഷോ കണ്ടിട്ടുണ്ട്. സല്‍മാൻ ഖാന്റെ പോലും ഒരു ഫുള്‍ ഷോ ഞാൻ കണ്ടിട്ടില്ല.
ഒന്നാമത് അതില്‍ നിന്നും ഒന്നും ഇൻസ്പെയർ ചെയ്യാൻ പറ്റില്ല. പ്രിപ്പയർ ചെയ്തിട്ടും കാര്യമില്ല. മത്സരാർത്ഥികള്‍ എന്താണ് ചോദിക്കുകയെന്ന് നമുക്ക് അറിയില്ലല്ലോ. ഒരു ഇൻർവ്യുപോലെ തന്നെയാണ്. നമുക്ക് കുറച്ച് അപ്പർഹാന്റുണ്ടെന്ന് മാത്രം. ചോദ്യങ്ങള്‍ ചോദിക്കാൻ പറ്റും. എന്താണ് നടന്നിരിക്കുന്നതെന്ന് നമ്മള്‍ കണ്ടിട്ടുമുണ്ട്. അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ലല്ലോ മോഹൻലാല്‍ പറഞ്ഞു.
ബിഗ് ബോസ് ആരാണെന്നത് ഒരു രഹസ്യമായി തന്നെ ഇരിക്കട്ടെ. എനിക്കും അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഇതുവരെ കണ്ടിട്ടില്ല. ഹൗസിന്റെ മെയിൻ പേഴ്സണ്‍ ബിഗ് ബോസ് തന്നെയാണ്. ഞാൻ മത്സരാർത്ഥികള്‍ക്കും ബിഗ് ബോസിനും ഇടയിലെ മീഡിയേറ്റർ മാത്രം. ബിഗ് ബോസ് പറയുന്നത് കേട്ട് ഞാൻ പ്രവർത്തിക്കുന്നു. വലിയ ഏഴിന്റെ പണി കിട്ടി കഴിയുമ്പോള്‍ ഈ കുട്ടികളുടെ പ്രാക്ക് ഞാൻ എന്തിനാണ് ഏറ്റുവാങ്ങുന്നത്.
ബിഗ് ബോസാണ് പണികൊടുക്കുന്നത്. അദ്ദേഹം ഒരിടത്ത് സേഫായി ഇരുന്ന് എന്നെ കൊണ്ട് കളിപ്പിക്കുന്നു. ഞാനും ഷോ കാണാറുണ്ട്. ലൈവ് കാണാൻ മാക്സിമം ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ലൈവ് കാണാൻ പറ്റാത്ത സ്ഥലങ്ങളിലാകും ഷൂട്ട്. എങ്ങനെ എങ്കിലും ഷോ കാണും ഞാൻ. അല്ലാതെ ഹോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ. മത്സരാർത്ഥികളുടെ സ്വഭാവം കൂടി നമുക്ക് മനസിലാകണ്ടേ?
ഒന്നും അറിയാതെ അവിടെ പോയി കഴിഞ്ഞാല്‍ എന്ത് പറയും. ചിലത് ചോദിക്കാൻ എനിക്കും അധികാരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് എനിക്ക് ഇഷ്ടമല്ലാത്ത കാര്യം കണ്ടാല്‍ അതും ഞാൻ ചോദിക്കാറുണ്ട്.
ഷോ ഒരിക്കലും സ്ക്രിപ്റ്റഡല്ല. പതിനെട്ട് പേർക്കും പല സ്വഭാവമല്ലേ? എങ്ങനെ സ്ക്രിപ്റ്റ് ചെയ്യും. ലാലേട്ടൻ വന്നിട്ട് പറഞ്ഞ് കൊടുക്കാം എന്നുള്ള രീതി ഇപ്രാവശ്യത്തെ മത്സരാർത്ഥികള്‍ക്ക് ഇല്ല. എന്റെ അടുത്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവർക്ക് തോന്നുന്നുവെന്ന് തോന്നുന്നു.
കഴിഞ്ഞ സീസണിലൊക്കെ ഒരുപാട് പേർ പരാതി പറയുമായിരുന്നു. എനിക്ക് ദേഷ്യം വരാറുണ്ട്. പക്ഷെ ഞാൻ അത് കാണിക്കാറില്ല. ഞാനും പ്രേക്ഷകനായിട്ടാണല്ലോ ഷോ കാണുന്നത്. കഴിഞ്ഞ ദിവസം തലയിണ എടുത്ത് എറിഞ്ഞത് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ല. അതുപോലെ അവർ ഉപയോഗിക്കുന്ന ഭാഷകളും. എത്ര പറഞ്ഞാലും അവർ അത് മാറ്റുന്നില്ല.
ഇവർ വീട്ടിലും ഇങ്ങനെയാണോയെന്ന് ഞാൻ ആലോചിക്കും. ബിഗ് ബോസില്‍ പോകാൻ ഞാൻ താല്‍പര്യപ്പെടുന്നില്ല. അതിനുള്ള അവസരം ഇല്ലല്ലോ. പക്ഷെ എനിക്ക് ഇമോഷൻ ഹോള്‍ഡ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു. അവർ ഒരേ ഡ്രസ് തന്നെ ഇടുന്നത് കാണുമ്പോഴും സങ്കടം തോന്നാറുണ്ട്.
എന്ത് ബിഗ് ബോസെന്ന് പറയുന്ന ആളുകള്‍ പോലും ഷോ കുത്തിയിരുന്ന് കാണും. പക്ഷെ കമന്റ്സ് ഞാൻ വായിക്കാറില്ല. അത്രയും സമയം നെഗറ്റിവിറ്റി പോലുള്ളവയ്ക്ക് കളയേണ്ടതില്ലല്ലോ...’’ മോഹൻലാല്‍ പറയുന്നു.