-->
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ കരുത്തുറ്റ സ്ത്രീയുടെ പ്രതീകമാണ്. 18 വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വളരെ എളുപ്പമാണ് താരപദവിയിലേക്ക് കയറി തന്റെ സ്ഥാനം ഉറപ്പിച്ചത്. മികച്ചൊരു നർത്തകി കൂടിയായ മഞ്ജു വാര്യർ രണ്ടാം വരവിൽ, നൃത്തവേദികളിൽ സജീവമായതിനു ശേഷമാണ് സ്ക്രീനിലേക്ക് എത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും കൈയടി നേടുന്നുണ്ട് താരം.
താരത്തിന്റെ എല്ലാ ഉയര്‍ച്ചകള്‍ക്കും പിന്നില്‍ കരുത്തായി നില്‍ക്കുന്നത് അമ്മ ഗിരിജ മാധവനാണ്. സ്വപ്നങ്ങളെ പിന്തുടരാനും അത് പ്രാവർത്തികമാക്കാനും പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ച വ്യക്തിയാണ് ഗിരിജ മാധവൻ. കാൻസർ എന്ന മഹാമാരിയെ ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ അതിജീവിച്ച ഗിരിജ വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്. കുറച്ചുനാളുകള്‍ക്ക് മുമ്പ് താരത്തിന്റെ അമ്മ കഥകളി പഠിച്ചു അരങ്ങേറ്റം നടത്തിയിരുന്നു. ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ നിലാവെട്ടം എന്നതടക്കം പ്രസിദ്ധീകരിച്ചതോടെ എഴുത്തുകാരി എന്ന വിശേഷണം കൂടി തന്റെ പേരിനൊപ്പം ഗിരിജ ചേര്‍ത്തിരുന്നു.
ഇപ്പോഴിതാ അമ്മയുടെ സാഹിത്യരചനകള്‍ അച്ചടിച്ച വാരികകളില്‍ അച്ചടിച്ച് നേരിട്ട് കൈയില്‍ കൊടുത്ത് ആ സന്തോഷം പകര്‍ത്തുകയാണ് മഞ്ജുവാര്യര്‍. നിറചിരിയോടെ അമ്മയിത് നോക്കുന്നതും നെഞ്ചോടു ചേര്‍ക്കുന്നതും തുറന്നു വായിക്കുന്നതും മഞ്ജുവാര്യര്‍ തന്റെ ഫോണില്‍ പകര്‍ത്തുന്നുണ്ട്. ‘‘നമ്മുടെ അമ്മയുടെ പുഞ്ചിരി കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം... 1974-ലെ മാതൃഭൂമി വാരികകളുടെ പകർപ്പുകൾ ഞങ്ങൾ അമ്മയ്ക്ക് എത്തിച്ചു കൊടുത്തു. അക്ഷരലോകത്തിലെ മറ്റ് മഹാന്മാരോടൊപ്പം അമ്മയുടെ സാഹിത്യവും പ്രസിദ്ധീകരിച്ചതിന്റെ സന്തോഷം ചെറുതല്ല. നിങ്ങളെയോര്‍ത്ത് വളരെ അഭിമാനമുണ്ട് അമ്മേ. അമ്മയ്ക്ക് വേണ്ടി എന്തും നല്‍കാം... അമ്മയുടെ ഒരു ചെറിയ അംശമായതില്‍ ഞാൻ എന്നും അഭിമാനിക്കുന്നു...എന്റെ സൂപ്പർ സ്റ്റാർ...ഇത് ഞങ്ങൾക്ക് സാധ്യമാക്കിയതിന് ശരത് കൃഷ്ണയ്ക്കും ആനന്ദിനും നന്ദി....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജുവാര്യര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ ആരാധകര്‍ പല കമന്റുകളും നല്‍കുന്നുണ്ട്. ‘‘ആഹാ! നിങ്ങളുടെ എഴുത്ത് കഴിവുകൾ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അത് വ്യക്തമാക്കുന്നു...’ എന്നാണ് നടി അഭിരാമി കുറിച്ചത്. ‘ഇപ്പോൾ ഒരു കാര്യം മനസ്സിലായി. അമ്മയുടെ അത്രയും ഗ്രെയ്സ് മഞ്ജുവിനില്ല, മഞ്ജു ചേച്ചിയുടെ അതേ ചിരി അമ്മക്കും... അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക്, അമ്മയുടെ ചിരിയാണ് മഞ്ജുവിനെ കിട്ടിയിരിക്കുന്നത്...’ എന്നതടക്കമാണ് കമന്റുകള്‍.