-->
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം കത്തിക്കയറിയ ഭാരതാംബ വിവാദത്തിന് പിന്നാലെ ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. എല്ലാ വൈസ് ചാന്‍സലര്‍മാറും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നും സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നുമുള്ള നിര്‍ദേശവും വലിയ വിവാദം വിളിച്ചുവരുത്തുകയാണ്. സര്‍വകലാശാലകള്‍ക്ക് ഔദ്യോഗിക നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ രംഗത്ത്‌വന്നു. സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ഇത്തരമൊരു സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശന് പിന്നാലെ വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടിയും സമാന ചോദ്യമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.
ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നും വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഓഗസ്റ്റ് പതിനാല് വിഭജന ഭീകരത സ്മരണദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ സര്‍ക്കുലര്‍ നല്‍കിയത്. കഴിഞ്ഞവര്‍ഷം യുജിസിയും സമാന നിര്‍ദേശം നല്‍കിയിരുന്നു.
സര്‍വകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിര്‍ദേശം. ഭരണഘടനാവിരുദ്ധ നടപടികളിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.