-->
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ പുതിയ താരിഫ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രതിധ്വനിച്ചേക്കും. പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയേക്കും. നരേന്ദ്രമോദിയുടെ വിദേശനയം പരാജയമെന്ന വിമര്‍ശനം ഉയര്‍ത്തുമ്പോഴും ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ട്രംപിന്റെ പ്രഖ്യാപനം 'സാമ്പത്തീക ബ്‌ളാക്ക്‌മെയലിംഗ്' ആണെന്നാണ് രാഹുല്‍ഗാന്ധി പ്രതികരിച്ചിരിക്കുന്നത്. എന്തുവന്നാലും പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ മറികടക്കരുതെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ നിര്‍ദേശം. ''ട്രംപിന്റെ 50% താരിഫ് സാമ്പത്തിക ബ്ലാക്ക്മെയിലിംഗ് ആണ് - ഇന്ത്യയെ അന്യായമായ വ്യാപാര ഇടപാടിലേക്ക് ഭീഷണിപ്പെടുത്താനുള്ള ശ്രമം. പ്രധാനമന്ത്രി മോദി തന്റെ ദൗര്‍ബല്യം ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ മറികടക്കാന്‍ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്.'' ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എക്സില്‍ ഇട്ട ഒരു പോസ്റ്റില്‍ പറഞ്ഞു.
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി തുടരുന്ന സാഹചര്യത്തില്‍ ഇന്തയ്ക്ക് എതിരേ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച താരിഫ് ആക്രമണം വര്‍ദ്ധിപ്പിച്ച് 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ താരിഫ് 50 ശതമാനമായി കൂടുകയും ചെയ്തു. തുണിത്തരങ്ങള്‍, സമുദ്രം, തുകല്‍ കയറ്റുമതി തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള 'അന്യായവും ന്യായരഹിതവും യുക്തിരഹിതവുമായ നീക്കം.' എന്നായിരുന്നു നേരത്തേ അമേരിക്കയുടെ നടപടിയെ ഇന്ത്യ വിമര്‍ശിച്ചത്.
വിഷയത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ടി വ്യാഴാഴ്ച ലോക്സഭാ സെക്രട്ടറി ജനറലിന് അടിയന്തര പ്രമേയ നോട്ടീസും കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുകയാണ്. റഷ്യന്‍ എണ്ണയുടെ ഇന്ത്യയുടെ തുടര്‍ച്ചയായ വാങ്ങലും പുനര്‍വില്‍പ്പനയും ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ തന്റെ നോട്ടീസില്‍ പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിന്റെയും ഭരണത്തിന്റെയും സമഗ്രമായ പുനഃസജ്ജീകരണത്തിന് കോണ്‍ഗ്രസ് ഇതിനകം ശ്രമിച്ചിട്ടുണ്ട്.