-->
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഒട്ടേറെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധ് കൈ വയ്ക്കുന്ന പാട്ടുകളെല്ലാം ചാർട്ട്ബസ്റ്ററുകളായി മാറാറുണ്ട്. കൂലിയാണ് അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ച് റിലീസിനൊരുങ്ങുന്ന ചിത്രം. കൂലിയിലെ പുറത്തുവന്ന പാട്ടുകളെല്ലാം ഇതിനോടകം തന്നെ ട്രെൻഡിങ് ആണ്.
ഇപ്പോഴിതാ കൂലിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അനിരുദ്ധിന്റെ ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാറുണ്ടെന്നും അതില്‍ മാറ്റം വരുത്താറില്ലെന്നും അനിരുദ്ധ് പറയുന്നു. സ്റ്റുഡിയോയിലേക്കുള്ള പോക്കും പാട്ടുകള്‍ ഉണ്ടാക്കുന്നതും പിന്നീടുള്ള കാര്യമാണെന്നും അതിന് വേണ്ടി എല്ലാ ദിവസവും ഒരുപാട് സമയം ചെലവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഗീതസംവിധായകനെന്ന നിലയില്‍ പ്രഷറുണ്ടാകാറുണ്ടെന്നും എന്നാല്‍ താന്‍ അത് എന്‍ജോയ് ചെയ്യുമെന്നും അനിരുദ്ധ് പറയുന്നു. സൂര്യന്‍ എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "എന്റെ ടീമില്‍ മൊത്തം എട്ട് പേരാണ് ഉള്ളത്. സ്റ്റുഡിയോയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ കൂടെത്തന്നെയാണ് ഞാന്‍. ഒരുമിച്ച് ചര്‍ച്ച ചെയ്ത് ഒരുപാട് സമയമെടുത്താണ് ഓരോ വര്‍ക്കും ചെയ്യുന്നത്.
ഒരു ട്യൂണ്‍ ക്രിയേറ്റ് ചെയ്തു കഴിഞ്ഞാല്‍ അത് എല്ലാവരുമായും ഡിസ്‌കസ് ചെയ്യും. ഒരാള്‍ക്ക് ഇഷ്ടമാകാതിരുന്നാല്‍ കൂടി അത് ഒഴിവാക്കി പുതിയത് ഉണ്ടാക്കും. അതാണ് ഞങ്ങളുടെ രീതി. വരികളുടെ കൂടെ മ്യൂസിക് കമ്പോസ് ചെയ്യാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. ഹുക്ക് ലൈന്‍ ഏതാണെന്ന് ആദ്യമേ മനസിലാക്കി അതിനനുസരിച്ച് ട്യൂണ്‍ ഉണ്ടാക്കും. ചില സമയത്ത് പാട്ട് എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഐഡിയ കിട്ടാതെ വരും.
ഒരു കാര്യം തുറന്നുപറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ചാറ്റ് ജിപിടിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് ഞാന്‍ എടുത്തിട്ടുണ്ട്. പാട്ടിന്റെ വരികളുടെ കാര്യത്തില്‍ ഇടയ്ക്ക് കണ്‍ഫ്യൂഷന്‍ വരും. അവസാനത്തെ രണ്ട് വരിയൊക്കെ കിട്ടാതാകുമ്പോള്‍ ഞാന്‍ അതുവരെയുള്ള വരികള്‍ ചാറ്റ് ജിപിടിക്ക് കൊടുത്തിട്ട് രണ്ട് വരി കൂടെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടും. ചാറ്റ് ജിപിടി എനിക്ക് ഏകദേശം പത്ത് ഓപ്ഷനുകൾ തന്നു. അതിൽ നിന്ന് ഞാൻ ഒരെണ്ണം തിരഞ്ഞെടുത്ത് പാട്ട് ഫിനിഷ് ചെയ്യും".- അനിരുദ്ധ് പറഞ്ഞു.
അതേസമയം ഏത് സിനിമയുടെ പാട്ടിനായി ചാറ്റ് ജിപിടിയുടെ സഹായം തേടിയതെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയിട്ടില്ല. വിജയ് ദേവരകൊണ്ട നായകനായെത്തിയ കിങ്ഡം ആണ് അനിരുദ്ധിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.