-->
പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍. നവാസ് ഈ ലോകത്ത് നിന്നും യാത്രയായത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഷമ്മി തിലകന്‍ കുറിച്ചത്. സുഹൃത്തെന്നതിലുപരി സ്വന്തം സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും ഈ സ്‌നേഹബന്ധം ഒരു നിധിപോലെ എന്നും താന്‍ സൂക്ഷിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഷമ്മി തിലകന്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
പ്രിയ നവാസ്, നീ യാത്രയായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു നീ എനിക്ക്.
നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നീയും എനിക്ക് എന്നും സഹോദരതുല്യരായിരുന്നു. ആഴമേറിയ ആ സ്നേഹബന്ധം ഓർമ്മകളിൽ ഒരു നിധി പോലെ എന്നെന്നും ഞാൻ സൂക്ഷിക്കും.നിൻ്റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്, അനിയാ.....
നിൻ്റെ ഓർമ്മകൾക്ക് മരണമില്ല. സുന്ദരമായ നിൻറെ ഈ പുഞ്ചിരി,നിൻറെ സ്നേഹം,എല്ലാം...; ഒരു മായാത്ത നോവായി എക്കാലവും എൻറെ മനസ്സിൽ ജീവിക്കും. ആദരാഞ്ജലികൾ, പ്രിയ സഹോദരാ.
51 വയസ്സുകാരനായ നവാസിനെ ഇന്നലെ രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെത്തിയതായിരുന്നു നവാസ്. ഹോട്ടല്‍ ജീവനാക്കാര്‍ വാതില്‍ തുറന്നു അകത്ത് കയറിയപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം ഇന്ന് വൈകിട്ട് 4.00 മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനം നടത്തും.
ചലച്ചിത്ര നടന്‍ അബൂബക്കറിന്റെ മകനായ നവാസ് മിമിക്രി വേദിയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ചൈതന്യം ആയിരുന്നു ആദ്യ ചിത്രം.
മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, മൈ ഡിയര്‍ കരടി, ജൂനിയര്‍ മാന്‍ഡ്രേക്ക്, അമ്മ അമ്മായിയമ്മ, വണ്‍മാന്‍ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നവാസ് അഭിനയിച്ചു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. നഹറിന്‍, റിദ്‌വാന്‍, റിഹാന്‍ എന്നിവരാണ് മക്കള്‍.