-->
അര്‍ഹിക്കുന്ന അഭിനയത്തിന് അംഗീകാരം നല്‍കിയാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മലയാളത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. മലയാളത്തിന് അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍, കലാസംവിധാനം, നോൺ ഫീച്ചർ ഫിലിം വിഭാഗത്തില്‍ നിന്നുള്ള മികച്ച ഡോക്യൂമെന്ററി എന്നിവയാണ് മലയാളത്തിന് ലഭിച്ച പുരസ്‌കാരങ്ങൾ.
ഇപ്പോഴിതാ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കിടുകയാണ് മോഹൻലാല്‍.
‘‘ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍...ശക്തമായ പ്രകടനത്തിന് അർഹമായ ബഹുമതികള്‍ നേടിയ ഉർവശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട്... വിജയത്തിന് ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി എന്നിവർക്ക് ഊഷ്മളമായ അഭിനന്ദനങ്ങള്‍. കൂടാതെ, കേരളത്തില്‍ നിന്നുള്ള മികച്ച പ്രതിഭകളായ ഉള്ളൊഴുക്ക്, പൂക്കാലം എന്നീ ടീമുകളെ അഭിനന്ദിക്കുന്നു. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍...’’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
മമ്മൂട്ടിയും താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. 'ദേശീയ അവാർഡ് വേദിയില്‍ മലയാള സിനിമയ്ക്ക് അഭിമാനമേകിയ വിജയരാഘവനും ഉർവ്വശിക്കും ഉള്ളൊഴുക്ക്, പൂക്കാലം എന്നിവയുടെ മുഴുവൻ ടീമുകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...’’ എന്നാണ് മമ്മൂട്ടി കുറിച്ചത്.
2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു.