-->
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തന്റെ ശബ്ദമാധുര്യം കൊണ്ട് മലയാളികളുടെ മനസ്സില്‍ മാത്രമല്ല സംഗീതം ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മനസ്സില്‍ ഒരു നിത്യവസന്തം സൃഷ്ടിക്കാറുണ്ട്. നിറപുഞ്ചിരിയോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി സ്വരഭംഗികൊണ്ടും ആലാപനത്തിലെ വശ്യതകൊണ്ടും പ്രേക്ഷകഹൃദയം കീഴടക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിവിന്റെയും അർപ്പണത്തിന്റെയും വിനയത്തിന്റെയും മലയാളത്തിന്റെ പെൺസ്വരമാണ് ചിത്ര. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലായി 30,000-ത്തോളം പാട്ടുകള്‍ കെ.എസ്. ചിത്ര പാടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രയുടെ 62-ാം പിറന്നാള്‍. തനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്ക് താരം സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും കുറിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ അമ്മയെയും ഗുരുവിനെയും ഒരു കുറിപ്പിലൂടെ ഓര്‍ത്തെടുക്കുകയാണ് ചിത്ര. തന്റെ ജീവിതത്തിലെ രണ്ട് പ്രധാന ആത്മാക്കളെ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിനത്തെക്കുറിച്ചാണ് ചിത്ര കുറിക്കുന്നത്. ‘‘ഇന്ന്, എന്റെ ജീവിതത്തിലെ രണ്ട് പ്രധാന ആത്മാക്കളെ ഞാൻ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട അമ്മ ഈ ലോകത്തോട് വിട പറഞ്ഞ ദിവസമാണ്, ആ വേർപാട് വലിയൊരു ശൂന്യത സൃഷ്ടിക്കുന്നുണ്ട്, പക്ഷേ അവരുടെ സ്നേഹവും ഉപദേശങ്ങളും എന്നെ നയിക്കുന്നു.
യാദൃശ്ചികമായി, ഇന്ന് എന്റെ ബഹുമാന്യനായ ഗുരു എം ജി രാധാകൃഷ്ണൻ ചേട്ടന്റെ ജന്മദിനം കൂടിയാണ്, അദ്ദേഹത്തിന്റെ ജ്ഞാനവും മാർഗനിർദേശവും എന്റെ സംഗീത യാത്രയിൽ ഒരു പ്രകാശഗോപുരമായിരുന്നു. എന്റെ അമ്മയുടെ അനുഗ്രഹങ്ങളും ഗുരുവിന്റെ ഉപദേശങ്ങളും എന്നെ പ്രചോദിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യട്ടെ...’’ എന്നാണ് ഗുരുവിനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് ചിത്ര കുറിച്ചിരിക്കുന്നത്.