-->
കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ഒരു ക്ലീൻ എന്റർടെയ്നറായിരുന്നു നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’. സുരാജ് വെഞ്ഞാറമൂടും ഷറഫദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ സിനിമ പരാകയ പ്രവേശം വിഷയമാക്കിയ സിനിമയായിരുന്നു. അത്യുഗ്രൻ ട്വിസ്റ്റുകളും ഫാന്റസി ഹൊറർ കോമഡി ഗണത്തിൽപെടുന്ന മുഴുനീള എന്റർടെയ്നറിൽ തിയേറ്ററില്‍ ഹിറ്റടിച്ച സിനിമയായിരുന്നു.
ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി പൂജ മോഹന്‍രാജും എത്തിയിരുന്നു. മലയാളത്തില്‍ മികച്ച നിരവധി വേഷങ്ങള്‍ ചെയ്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ താരമാണ് പൂജ. ഈ സിനിമയില്‍ വൈറലായി മാറിയ, ഏറെ കൈയടി നേടിയ ഒരു സീനില്‍ പൂജയും ഷറഫുദ്ദീനുമായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോഴിതാ ഈ സീനിലെ ഡയലോഗ് തിരക്കഥയില്‍ ഉണ്ടായിരുന്നില്ലെന്ന് നടി പൂജ മോഹൻരാജ്. ഷറഫുദ്ദീൻ കയ്യില്‍ നിന്നിട്ട ഡയലോഗ് ആയിരുന്നു അതെന്നും സെറ്റില്‍ ബാക്കിയെല്ലാവരും ചിരിക്കുമ്പോഴും തനിക്ക് ദേഷ്യമായിരുന്നു എന്നും പൂജ പറയുകയാണ്.
‘‘ആ ഡയലോഗ് ഷറഫു ഇംപ്രൊവൈസ് ചെയ്തതാണ്. ഷോട്ടിന് മുന്നേ പറഞ്ഞു, ഞാനൊരു കാര്യം പറയും. നിനക്കെന്നെ ചിലപ്പോള്‍ ഒന്ന് തല്ലാൻ തോന്നും. തല്ലിക്കോ. എനിക്ക് സിനിമയിലെ റിയാക്ഷൻ തന്നെയേ വന്നുള്ളൂ. കട്ട് വിളിച്ചപ്പോള്‍ സെറ്റിലെ ബാക്കിയെല്ലാവരും ചിരിക്കാൻ തുടങ്ങി. പക്ഷേ, എനിക്ക് അപ്പോഴും ദേഷ്യമായിരുന്നു...’’ പൂജ പറഞ്ഞു. തീയറ്ററില്‍ ചിരിപ്പൂരം തീർത്ത സിനിമയില്‍ ഷറഫുദ്ദീന്റെ ഈ ഡയലോഗാണ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്.
ഒരു കോളജില്‍ നടക്കുന്ന സംഭവമാണ് സിനിമയില്‍ പറയുന്നത്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിൽ നിർണ്ണായ കഥാപാത്രങ്ങളായിരുന്നു. ഫാന്റസിയും കോമഡിയും ഒരുപോലെ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത സിനിമയില്‍ ഒരു യുവതാരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.