-->
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ചാടിയ ബലാത്സംഗ, കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത് കണ്ണൂര്‍ തളാപ്പ് പരിസരത്തെ ആളുകളുടെ ജാഗ്രത. കണ്ണൂര്‍ ഡി.സി.സി. ഓഫീസ് പരിസരത്തു ഗോവിന്ദച്ചാമിയോട് സാമ്യമുള്ളയാളെ കണ്ടതായി ഒരാള്‍ പോലീസിനെ അറിയിച്ചു. ഒരു കൈ തുണി ഉപയോഗിച്ച് മറച്ചിരുന്നു.
ഇതില്‍ സംശയം തോന്നി കൂടുതല്‍ ശ്രദ്ധച്ചപ്പോഴാണ് ഒരു കൈ ഇല്ലെന്നു മനസ്സിലാകുന്നത്. ജയില്‍ചാടിയ വാര്‍ത്ത ഇതിനകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിനോജ് എന്നയാളാണ് ഗോവിന്ദച്ചാമിയെ കണ്ടത്. കണ്ണൂര്‍ ബൈപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലത് വശം ചേര്‍ന്ന് ഒരാള്‍ നടന്ന് പോകുന്നത് കണ്ടത്. തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. ഇതിനുപുറമേ നാട്ടുകാരായ രണ്ടു സ്ത്രീകള്‍ ഗോവിന്ദച്ചാമിയെ കണ്ടെന്നു പറഞ്ഞതും ഗോവിന്ദച്ചാമിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി.
തലയിലൊരു ഭാണ്ഡം പിടിച്ചയാളെ നാട്ടുകാര്‍ തളാപ്പ് പരിസരത്ത് കണ്ടു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ െ്രെഡവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു. എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ചെന്ന് 'എടാ ഗോവിന്ദച്ചാമീ' എന്നു വിളിച്ചു. അതോടെ അയാള്‍ മതില്‍ ചാടി ഓടി.'-ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിവരം ഉടനെ പോലീസില്‍ അറിയിച്ചു. പോലീസ് സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പോലീസ് സംഘത്തോടൊപ്പം നാട്ടുകാരും കൂടിയിരുന്നു.