-->
ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക തീവ്രപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ പ്രതിഷേധം. വിഷയത്തില്‍ കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ വ്യാഴാഴ്ച പാര്‍ലമെന്റിന്റെ മകര്‍ ദ്വാരില്‍ പ്രതിഷേധ പ്രകടനം നടത്തി.
സഭാനടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി, കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്വാദി പാര്‍ട്ടി, ജെഎംഎം, ആര്‍ജെഡി, ഇടതുപാര്‍ട്ടികളുള്‍പ്പെടെ പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കളും എംപിമാരും പാര്‍ലമെന്റിന്റെ മകരദ്വാരത്തിന് പുറത്ത് തടിച്ചുകൂടി സര്‍ക്കാരിനെതിരെയും വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണത്തിന് (എസ്‌ഐആര്‍) എതിരെ മുദ്രാവാക്യം മുഴക്കി.
സോണിയാ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, സമാജ്വാദി പാര്‍ട്ടിയുടെ സിയാവുര്‍ റഹ്മാന്‍ ബാര്‍ഖ്, ടിഎംസിയുടെ കീര്‍ത്തി ആസാദ്, ഡിഎംകെയുടെ എ രാജ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. അതേസമയം പോള്‍ ബോഡി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, വോട്ടര്‍മാരെ അടിച്ചമര്‍ത്തുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. കള്ളവോട്ടുകള്‍ ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ ഭരണഘടനയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മാതാവ്. മരിച്ച വോട്ടര്‍മാരുടെയും സ്ഥിരമായി കുടിയേറിയ വോട്ടര്‍മാരുടെയും രണ്ടിടത്ത് വോട്ട് ചെയ്ത വോട്ടര്‍മാരുടെയോ വ്യാജ വോട്ടര്‍മാരുടെയോ വിദേശ വോട്ടര്‍മാരുടെയോ പേരില്‍ കള്ളവോട്ട് ഇല്ലാതാക്കാനാണ് ഇത് ചെയ്യുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 56 ലക്ഷം പേരുകള്‍ മായ്ക്കാനായി അടയാളപ്പെടുത്തിയിട്ടുണ്ട്.
വോട്ടര്‍പട്ടികയിലെ 56 ലക്ഷം പേരുകളില്‍ 20 ലക്ഷം മരണപ്പെട്ട വോട്ടര്‍മാര്‍, 28 ലക്ഷം പേര്‍ മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 7 ലക്ഷം വ്യക്തികള്‍, ബന്ധപ്പെടാന്‍ കഴിയാത്ത ഒരു ലക്ഷം വോട്ടര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയില്‍ വിതരണം ചെയ്ത വോട്ടര്‍ വെരിഫിക്കേഷന്‍ ഫോമുകള്‍ നല്‍കുന്നതില്‍ 15 ലക്ഷം ആളുകള്‍ പരാജയപ്പെട്ടു. ഇത് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടാക്കി.