-->
ന്യൂഡല്‍ഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ പ്രധാനമന്ത്രി ഒപ്പുവയ്ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനം.നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്.
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കും എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടേക്കും. ഖാലിസ്ഥാൻ ഭീകരത ചർച്ചയാകും.
കെയർ സ്റ്റാർമറുമായുള്ള ചർച്ചകൾക്കും ചാൾസ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കും താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ബ്രിട്ടൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി വെള്ളിയാഴ്ച മാലിദ്വീപിലേക്ക് യാത്ര തിരിക്കും. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. മാലിദ്വീപിലെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും.