-->
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യുഗമാണ് വി. എസിലൂടെ അവസാനിക്കുന്നത്. സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വി എസ് കേരളത്തിലെ ഭൂമാഫികൾക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടും നടപടികളും കേരള ജനത ഒരിക്കലും മറക്കില്ല.
സംഘടിത മതമൗലിക ഭീകര സംഘടനകൾ കേരളത്തിൽ പിടിമുറുക്കുന്നു എന്ന് സധൈര്യം തുറന്നു പറഞ്ഞ മുഖ്യമന്ത്രി കൂടിയായിരുന്നു വിഎസ് എന്നത് ഈ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. അദ്ദേഹം തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ആഴ്ച്ച ആശുപത്രിയിലെത്തി മകൻ അരുൺകുമാറിനെ കണ്ട് വി എസിന്റെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞിരുന്നു. വിഎസിന്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.