-->
മലയാള സിനിമയിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ആദ്യമായി ഭേദിച്ച ക്രൈം ത്രില്ലര്‍ കുടുംബചിത്രമായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ദൃശ്യം. വെറുമൊരു നാലാം ക്ലാസുകാരന്റെ ബുദ്ധി മാത്രം വച്ച ക്ലാസിക് ക്രിമിനലിന്റെ സ്വഭാവം കാണിച്ച് കൈയടി വാങ്ങിയ ദൃശ്യം മലയാള സിനിമാപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൊവിഡ് സമയത്ത് ഒടിടി റിലീസായി എത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന പ്രൊജക്ട് കൂടിയാണ് ദൃശ്യം 3. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും ഒടുവിലാണ് മലയാളത്തിന്റെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്നുമുതല്‍ സിനിമയുടെ ഓരോ അപ്ഡേഷനുകള്‍ക്കുമായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും എവിടെ വച്ച് കണ്ടാലും പ്രേക്ഷകര്‍ ചോദിക്കുന്നത് ദൃശ്യം 3 എന്നാണ് എത്തുക എന്നതാണ്.
ഇപ്പോഴിതാ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഇത്രും നാൾ അതിന്റെയൊരു മാനസിക സമ്മർദത്തിലായിരുന്നുവെന്നും അത് എഴുതി തീർത്തപ്പോഴാണ് ഒരാശ്വാസമായതെന്നും ജീത്തു പറഞ്ഞു.
‘‘ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍, ഞാനിവിടെ വന്നപ്പോള്‍ കണ്ട വിഷ്വലും മ്യൂസിക്കുമെല്ലാം ദൃശ്യത്തിന്റെയായിരുന്നു. അതുകൊണ്ടാണ് ഇതു പറയാമെന്ന് വച്ചത്. ഇന്നലെ രാത്രിയാണ് ദൃശ്യത്തിന്റെ ക്ലൈമാക്സ് എഴുതി പൂര്‍ത്തിയാക്കിയത്. ദൃശ്യം 3യുടെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി ക്ലോസ് ചെയ്തു. അതിന്റെ ടെന്‍ഷനിലായിരുന്നു ഇതുവരെ. രണ്ടു മൂന്നു സിനിമയുടെ ഷൂട്ടിനിടെ വെളുപ്പിനെ മൂന്നു മണിക്ക് ഉണര്‍ന്ന് എഴുതിയാണ് പൂര്‍ത്തിയാക്കിയത്. ഒരു സ്ട്രഗിളായിരുന്നു. മെന്റലി ഫിസിക്കലി ഐ വാസ് റിയലി ടയേര്‍ഡ്. എല്ലാം കഴിഞ്ഞ ശേഷം ഇന്നലെ ആ റിലീഫ് കിട്ടി. രാത്രി അത് എഴുതിത്തീര്‍ത്തിട്ടാണ് രാവിലെ ഇവിടെ വന്നത്. ഇവിടെ വന്നപ്പോള്‍ ദൃശ്യത്തിന്റെ മ്യൂസിക് കേട്ടപ്പോള്‍ എന്റെ മനസ്സിലൂടെ ദൃശ്യം ഒന്നും രണ്ടും മൂന്നും കടന്നു പോയി. അതൊരു വല്ലാത്ത ഫീലാണ്....’’ ജീത്തു ജോസഫ് ഇത് പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്.
മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുമ്പോഴാണ് ജീത്തു ജോസഫ് ഇത് പറഞ്ഞത്.