-->
രണ്ടു പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നിഷാന്ത് സാഗര്‍. ഫാന്റം സിനിമയിലെ ‘വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ’ എന്ന പാട്ടാണ് നിഷാന്ത് സാഗറിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമെത്തുന്നത്. ഇന്നും മലയാളികള്‍ ഈ റൊമാന്റിക് ഗാനത്തിന്റെ വിഷ്വല്‍സുകളും സംഗീതവും നെഞ്ചിലേറ്റുന്നുണ്ട്. മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തില്‍ പ്രണയമായും അവസാനമൊരു നൊമ്പരമായും ഫാന്റത്തില്‍ നിഷാന്ത് നിറഞ്ഞു നിന്നു.
നിഷാന്തിന്റെ മകള്‍ അച്ഛന്റെ പാരമ്പര്യവും സിനിമയോടുള്ള ഇഷ്ടവും നെഞ്ചിലേറ്റുന്ന താരപുത്രിയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന എന്ന സിനിമയിലൂടെ നന്ദ നിഷാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. നസ്ലിന്‍ നായകനായ സിനിമയിലെ നായിക വേഷത്തിലാണ് നന്ദ തിളങ്ങിയത്. ഓഡിഷനിലൂടെയാണ് ആലപ്പുഴ ജിംഖാനയിലേക്ക് നന്ദയെത്തിയത്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ അപൂർവ പുത്രന്മാരുടെ പ്രമോഷനായി നിഷാന്ത് എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മകളുടെ ആദ്യ സിനിമയായ ആലപ്പുഴ ജിംഖാന കണ്ടിരുന്നോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് നിഷാന്ത് പങ്കുവച്ചത്. രസകരമായ ഒരു അനുഭവം പങ്കിട്ടായിരുന്നു നിഷാന്തിന്റെ മറുപടി.
‘‘ആലപ്പുഴ ജിംഖാന കണ്ടശേഷം നിഷാന്തിന്റെ ആദ്യ സിനിമയായ ദേവദാസിയുടെ സംവിധായകന്‍ ബിജു വർക്കി എന്നെ വിളിച്ചു. മകളുടെ അഭിനയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കമന്റു കേട്ട് അമ്പരന്നു. എന്റെയും മകളുടേയും അഭിനയത്തെ താരതമ്യപ്പെടുത്തികൊണ്ടായിരുന്നു ബിജു ചേട്ടന്റെ കമന്റ്. ബിജു വർക്കി എന്ന് പറയുന്ന ഒരു സംവിധായകന്റെ പടത്തിലൂടെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത് എന്നറിയാമല്ലോ.
മോളുടെ ആലപ്പുഴ ജിംഖാന എന്ന പടം കണ്ട് ബിജു ചേട്ടൻ വിളിച്ചിരുന്നു. എടാ... ജിംഖാന കണ്ടിരുന്നു. നിന്റെ മോള്‍ അഭിനയിച്ചില്ലേ... എടാ അത്ര ഒക്കെ തന്നെയുള്ളു പരിപാടി. നിനക്ക് എന്താ ഇത്രയും നാളായിട്ട് ഇതൊന്നും മനസിലാവാത്തേ... അഭിനയം എന്ന് പറയുന്നത് അത്രയൊക്കെ തന്നെയുള്ളു. നിനക്കെന്താ അത് ഇതുവരെ കിട്ടാത്തെ എന്നാണ് പുള്ളി എന്നോട് ചോദിച്ചത്...’’ എന്ന് ചിരിച്ചു കൊണ്ട് നിഷാന്ത് പറഞ്ഞു.
പോസിറ്റീവും നെഗറ്റീവുമായി കിട്ടുന്ന എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കുന്നയാളാണ് നിഷാന്ത്. തന്റെ പ്രകടനത്തെ വിമർശിക്കുന്നവരോട് കയർക്കാനോ തർക്കിക്കാനോ നിഷാന്ത് പോകാറില്ല. മലയാളികള്‍ ആരും നിഷാന്തിന്റെ അഭിനയത്തെ ഇതുവരേയും വിമർശിച്ചിട്ടില്ല. നിഷാന്തിന്റെ വീഡിയോ വൈറലായതോടെ ‘നിങ്ങള്‍ കിടിലം നടനാണ് ലുക്ക് കൊണ്ടും ആക്ടിങ് കൊണ്ടും...’ എന്നതടക്കമാണ് കമന്റുകള്‍. ഇന്ദ്രിയം, ആർഡിഎക്സ്, ജോക്കർ സിനിമകളിലെ പ്രകനങ്ങള്‍ സൂപ്പറായിരുന്നു. ഇനിയും നിരവധി സിനിമകളില്‍ നിഷാന്തിനെ കാണാൻ ആഗ്രഹിക്കുന്നു എന്നും കമന്റുകളുണ്ട്.
നിഷാന്തിന്റെ ആദ്യ സിനിമയായ ദേവദാസിയില്‍ അബിതയായിരുന്നു താരത്തിന്റെ നായിക. നെടുമുടി വേണു, ഭരത് ഗോപി, വിന്ദുജ മേനോൻ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് ദിലീപ് ചിത്രമായ ജോക്കറിലെ വില്ലന്‍ വേഷം. അതിലെ സുധീർ മിശ്ര എന്ന ഹെവി റോള്‍ നിഷാന്ത് മനോഹരമായി അവതരിപ്പിച്ചു തന്റെ ഇരുപതാം വയസ്സിലാണ്. ജോക്കറിന്റെ റിലീസിനുശേഷം ഒട്ടുമിക്ക പെണ്‍കുട്ടികളുടേയും ക്രഷായി നിഷാന്ത് മാറി.
പിന്നീട് ഫാന്റം, തിളക്കം, രസികൻ, വാണ്ടണ്ട്, വണ്‍, ചതുരം കൊച്ചാള്‍, ആര്‍ഡിഎക്സ് തുടങ്ങിയവയിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. അച്ഛന്റെ സിനിമകള്‍ അധികം കണ്ടിരുന്നയാളല്ല നന്ദ നിഷാന്ത്. ‘‘സിനിമയെ ഭയങ്കരമായി പിന്തുടരുന്ന ആളായിരുന്നില്ല ഞാന്‍. ഡിഗ്രിയില്‍ കറങ്ങിത്തിരിഞ്ഞ് അറിയാതെ വിഷ്വല്‍ കമ്യുണിക്കേഷനില്‍ വന്നുപെട്ടു. അങ്ങനെ ഡ്രിഗ്രിക്കാണ് കൂടുതല്‍ സിനിമയെക്കുറിച്ച് പഠിക്കുന്നത്...’’ എന്നാണ് ഒരു അഭിമുഖത്തില്‍ നന്ദ നിഷാന്ത് പറഞ്ഞത്.