Wednesday, March 11, 2026 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 05.10 PM

‘‘യഥാർത്ഥ ‘മാച്ചോ മാന്‍’ ബൈസെപ്സോ ബൈക്കുകളോ ഉള്ളവനല്ല; സ്ത്രീകളോട് ബഹുമാനം,സഹാനുഭൂതി,പിന്തുണ എന്നിവയുള്ളയാള്‍...’’ ദിവ്യദർശിനി

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന അവതാരകയാണ് ദിവ്യദര്‍ശിനി ഇപ്പോഴിതാ പേര്‍ളിയുടെ ചാറ്റ് ഷോയില്‍ തന്റെ അഭിപ്രായത്തിലുള്ള യഥാര്‍ത്ഥ മാച്ചോ മാന്‍ ആരാണെന്ന് തുറന്നു പറയുകയാണ്.
Divyadarshini, Pearle Maaney
Divyadarshani in pearle maaney (Image Source: YouTube)

തമിഴ് നടിയും ടെലിവിഷൻ അവതാരകയുമായ ദിവ്യദർശിനി ആരാധകര്‍ക്ക് ഏ​​റെയിഷ്ടമുള്ള സെലിബ്രിറ്റിയാണ്. ആരാധകര്‍ ദിവ്യദര്‍ശിനിയെ, സ്നേഹപൂർവ്വം ഡിഡി എന്നാണ് വിളിക്കുന്നത്. ഡിഡിയുടെ ചാറ്റ് ഷോ തമിഴകത്ത് ട്രെന്‍ഡിംഗാണ്. താരത്തിന്റെ സെലിബ്രിറ്റി അഭിമുഖങ്ങൾക്ക് നെഗറ്റീവ് കമന്റുകൾ കിട്ടാറില്ല എന്നുള്ളതും ഒരു വലിയ പ്രത്യേകതയാണ്. അടുത്തിടെ ദിവ്യ സിനിമയിൽ അഭിനയിച്ചും കൈയടി നേടിയിരുന്നു.
മലയാള ആരാധകർക്കും ഏറെയിഷ്ടമുള്ള താരമാണ് ഡിഡി. ഇക്കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ അവതാരകയും അഭിനേത്രിയുമായ പേർളി മാണിയുടെ ചാറ്റ് ഷോയിലും ദിവ്യ ദർശിനി അതിഥിയായി എത്തി.
ഇപ്പോഴിതാ പേളി മാണിയുമായുള്ള സംഭാഷണത്തിൽ, ആധുനിക പുരുഷത്വത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളാണ് ദിവ്യ ദർശിനി പങ്കിട്ടത്.
ഒരു "മാച്ചോ പുരുഷൻ" എന്നതിന്റെ യഥാർത്ഥ അർത്ഥമാണ് ഡിഡി വിശദീകരിക്കുന്നത്. ‘‘യഥാർത്ഥ പുരുഷത്വം എന്നത് ബൾജ് ചെയ്ത ബൈസെപ്സുകളുള്ള, ധൈര്യമായി ബൈക്ക് സ്റ്റണ്ടുകൾ നടത്തുന്ന, അല്ലെങ്കിൽ സിനിമാറ്റിക് പോരാട്ട രംഗങ്ങൾ നടത്തുന്നയാള്‍ എന്നല്ല, മറിച്ച് ഒരാളുടെ ജീവിതത്തിലെ സ്ത്രീകളോടുള്ള ബഹുമാനം, സഹാനുഭൂതി, പിന്തുണ എന്നിവ കാണിക്കുന്ന ആളാകണം.
ആരെങ്കിലും ഒരു പുരുഷൻ ആരാണെന്ന് വിവരിക്കാൻ ചോദിച്ചാൽ... അത് 10 വർഷം മുമ്പുള്ളതുപോലെയാണെങ്കിൽ, ഉയരം കൂടിയ, നായകനെപ്പോലെ ബൈക്ക് ഓടിക്കുന്ന, നായകനെപ്പോലെ ഫൈറ്റ് ചെയ്യുന്ന ഒരു പുരുഷൻ എന്ന് നിങ്ങൾ പറയും. എന്നാൽ ഒരു ഘട്ടത്തിനുശേഷം, ഒരു യഥാർത്ഥ പുരുഷൻ ഇതൊന്നും അല്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും.
നിങ്ങൾ വീട്ടിൽ പോകുമ്പോൾ, നിങ്ങളുടെ ദിവസം എങ്ങനെയായിരുന്നുവെന്ന് ചോദിക്കുന്ന, ക്ഷീണിതയാണെന്നറിഞ്ഞ് നിങ്ങളുടെ കാലുകൾ മസാജ് ചെയ്യുന്ന, അൽപ്പം വിശ്രമിക്കാൻ നിങ്ങളെ സഹായിക്കുന്ന, കാപ്പി ഉണ്ടാക്കാൻ അല്ലെങ്കിൽ അടുക്കളയിൽ നിങ്ങളെ സഹായിക്കുന്ന ആരെങ്കിലുമാണെങ്കില്‍... അതാണ് യഥാര്‍ത്ഥ പുരുഷന്‍...
എല്ലാ പുരുഷന്മാരും അങ്ങനെ ചെയ്യുന്നില്ല എന്നതിനാൽ അവർക്കും ഇത് എളുപ്പമല്ല. ഒരു പുരുഷൻ തന്റെ സ്ത്രീക്ക് വേണ്ടി ഇതെല്ലാം ചെയ്യുന്നുണ്ടെങ്കിൽ, അവരെ അഭിനന്ദിക്കുകയും അത് അവരെ അറിയിക്കുകയും ചെയ്യേണ്ടത് സ്ത്രീയുടെ ജോലിയാണ്.
നിങ്ങൾക്കൊപ്പം ഷോപ്പിംഗിനിറങ്ങുമ്പോള്‍, പുറത്തു നടക്കുമ്പോൾ നിങ്ങളുടെ പുരുഷൻ നിങ്ങളുടെ ബാഗ് കൈവശം വച്ചാൽ, അവൻ ഒരു പുരുഷനാണ്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ നിങ്ങളെ ശ്രദ്ധിക്കാൻ തയ്യാറായി, മാറ്റങ്ങൾ വരുത്താൻ തയ്യാറാകുന്നവനാണ് മാച്ചോ മാൻ. അതിനു പകരം ഒരു പ്രശ്നം വരുമ്പോള്‍ നിങ്ങളുടെ മുഖത്തു നോക്കി വാതില്‍ കൊട്ടി അടയ്ക്കുന്നവനല്ല. നിങ്ങളെ ഒറ്റയ്ക്ക് വിടുന്നവനോ, എല്ലാം അവഗണിച്ച് പുകവലിക്കാൻ പോകുന്നവനോ അല്ല മാച്ചോ മാന്‍.
അതുകൊണ്ട് തന്നെ ഒരു സ്ത്രീയെ നന്നായി കെയര്‍ ചെയ്യുന്ന പുരുഷനെ നോക്കി,‘ഹേയ്, നിങ്ങൾ ഒരു നല്ല ജോലി ചെയ്യുന്നു’ എന്ന് അവരോട് പറയേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇത് കാണുന്ന പുത്തന്‍ തലമുറയിലെ പെൺകുട്ടികളോട്... ഒരുപക്ഷേ, പഴയ പുരുഷന്മാരുടെ സങ്കൽപ്പത്തേക്കാൾ, ജീവിതത്തിൽ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള പുരുഷന്മാരെക്കുറിച്ച് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുണം...’’ ദിവ്യ ദർശിനി പറഞ്ഞു. നിറഞ്ഞ കൈയടിയോടെയും തുറന്ന പുഞ്ചിരിയോടെയും ഡിഡി പറഞ്ഞത് സത്യമാണെന്നു പേർളിയും സമ്മതിക്കുന്നുണ്ട്.

‘കോഫി വിത്ത് ഡിഡി’ എന്ന തന്റെ ചാറ്റ് ഷോയെക്കുറിച്ചും ദിവ്യ ദർശിനി സംസാരിക്കുന്നുണ്ട്. ‘‘അത് വിജയകരമായ ഒരു ഷോ ആയിരുന്നു. മുൻ അവതാരകർ അഭിനേതാക്കളും ഗായകരുമായിരുന്നു, അവർ ഇൻഡസ്ട്രിയിൽ ജനപ്രിയരായിരുന്നു. എന്നാല്‍ ഞാ​നോ ഒരു ചെറിയ സ്‌ക്രീനിൽ നിന്നുള്ളയാളാണ്, മാത്രവുമല്ല ഞാന്‍ സിനിമകളിലും ഉണ്ടായിരുന്നില്ല. എന്റെ ബോസാണ് ഇത് ചെയ്യാന്‍ എന്നോട് നിർദ്ദേശിച്ചത്. ഷോയിൽ എപ്പോഴും അറിയപ്പെടുന്ന മുഖങ്ങൾ ഉണ്ടായിരുന്നതിനാൽ തുടക്കത്തിൽ എനിക്ക് കുറച്ച് മടി ഉണ്ടായിരുന്നു. അതിനാൽ ഒരു പരീക്ഷണമായി ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യാൻ അവർ തീരുമാനിച്ചു. അത് വിജയിച്ചാൽ, എനിക്ക് ഷോ ലഭിക്കും; ഇല്ലെങ്കിൽ, അവർ അത് വിനായക് ചതുർത്ഥി സ്‌പെഷ്യലായി സംപ്രേഷണം ചെയ്യാനായിരുന്നു തീരുമാനം. ഞാൻ അതിൽ വിജയിച്ചോ എന്നറിയാൻ പ്രൊമോയ്ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഭാഗ്യവശാൽ, അത് നന്നായി പോയി, എനിക്ക് ഷോ ലഭിച്ചു...’’ ഡിഡി പറഞ്ഞു.
മോളിവുഡ് നടൻ ടോവിനോ തോമസിനും സംവിധായകൻ ഗൗതം വാസുദേവ് മേനോനുമൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചും ഡിഡി സംസാരിച്ചു.
‘‘അതൊരു മനോഹരമായ അനുഭവമാണ്. ഗൗതം സാറിനൊപ്പം പ്രവർത്തിക്കുന്നത് ഒരു കുളിര്‍കാറ്റു പോലെയാണ്. അദ്ദേഹം പറയുന്നതുപോലെ ചെയ്താൽ മതി, അത് മികച്ചതായിത്തീരും. ഞാൻ ആദ്യമായി ടൊവിനോയെ അവിടെ വച്ചാണ് കണ്ടത്. മഹാബലിപുരത്താണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. രണ്ട് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതൊരു പ്രണയഗാനമായിരുന്നു. ഒരു പ്രണയഗാനത്തിൽ എങ്ങനെ അഭിനയിക്കണമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു, പക്ഷേ ഗൗതം സാറിനെ കണ്ടപ്പോൾ എനിക്ക് ആശ്വാസം തോന്നി, കാരണം അദ്ദേഹം പറയുന്നതുപോലെ ചെയ്താൽ മതി, കാര്യങ്ങൾ ശരിയാകും...’’ ദിവ്യദര്‍ശിനി പറഞ്ഞു.
പേളിയെക്കുറിച്ച് ഒറ്റവാക്കിൽ പറയാൻ ആവശ്യപ്പെട്ടപ്പോൾ, ഡിഡിയതും പറഞ്ഞു. ‘‘പേളി അഭിമാനമാണ്... എല്ലാവർക്കും നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്. ഇത് എളുപ്പമുള്ള ജോലിയല്ല. നിങ്ങൾ രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും കരിയർ നോക്കുന്നു. തിരിച്ചുവന്ന് ജോലി ചെയ്യുക എന്നത് എളുപ്പമുള്ള ജോലിയല്ല. നിങ്ങൾക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും കൊണ്ടാണ് ഇത് സാധ്യമായത്...’’ ഡിഡി പറഞ്ഞു. ദിവ്യദര്‍ശിനിയ്ക്കൊപ്പമുള്ള പേര്‍ളിയുടെ ചാറ്റ് ഷോ എപ്പിസോഡ് ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Wednesday 16 Jul 2025 05.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW