-->
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിദേശത്ത് പോയിരിക്കുകയാണെന്നും ഇവിടെ ബിജെപിയുടെ വലിയ സമ്മേളനം നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കേരളത്തിൽ എന്‍ഡിഎ അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തതോടെ അതിന് അവസരമൊരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 25% വോട്ട് നേടി ബഹുഭൂരിപക്ഷം വാർഡുകളും എന്‍ഡിഎ ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
എൽഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങി. സഹകരണ ബാങ്ക്, എക്സാ ലോജിക്, പി പി ഇ കിറ്റ്, സ്വർണകടത്ത് അഴിമതി ഇങ്ങനെ നീളുന്നു അഴിമതി. എൽഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ ചരിത്രമാണുള്ളത്. യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ പിന്നിലല്ല. സോളാർ അടക്കമുള്ള ആരോപണങ്ങളും അമിത് ഷാ ചൂണ്ടിക്കാട്ടി.ജനങ്ങൾ LDF നും UDFനുo അവസരം നൽകി.എന്നാൽ അവർ തിരികെ ഒന്നും നൽകിയില്ല, നൽകിയത് അക്രമ രാഷ്ട്രീയം മാത്രം എന്നും അദ്ദേഹം വിമർശിച്ചു. നരേന്ദ്രമോദി സർക്കാരിനെതിരെ ഇതുവരെ ഒരു ആരോപണവുമില്ല. ബിജെപി ഇല്ലാതെ കേരളത്തിൽ വികസിത കേരളം സാധ്യമാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു കൊണ്ടുള്ള വികസനമായിരിക്കും ബിജെപി നടത്തുക. വന്ദേ ഭാരത് ട്രെയിനുകൾ വന്നതും കേന്ദ്രസർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. കേരളത്തിലെ റെയിൽവെ മേഖലയിൽ വൻ വികസനമാണുണ്ടായതെന്നും മോദി വികസിത കേരളം സാക്ഷാത്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു.