Saturday, March 14, 2026 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 08.53 AM

കാരണവര്‍ വധക്കേസില്‍ ഷെറിന്റെ മോചനം ഉടന്‍ ; സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു ; മറ്റു 11 പേര്‍ക്ക് കൂടി മോചനം

uploads/news/2025/07/790500/sherin.jpg

തിരുവനന്തപുരം: ചെങ്ങന്നൂര്‍ കാരണവര്‍വധക്കേസില്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ ഷെറിന് ജയില്‍മോചനത്തിന് അവസരമൊരുങ്ങുന്നു. ഷെറിന്‍ ഉള്‍പ്പെടെ 11 പേരുടെ ജയില്‍മോചനത്തിന് സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനമാകുന്നത്. കണ്ണൂര്‍ ജയിലിലാണ് ഷെറിന്‍ ഇപ്പോഴുള്ളത്. ഉത്തരവ് കിട്ടിയാലുടന്‍ ഷെറിന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകും.

ശിക്ഷ പൂര്‍ത്തിയായ സാഹചര്യവും സ്ത്രീയെന്ന പരിഗണനയും മാനുഷിക പരിഗണനയും വെച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചത്. ജനുവരി 22 ന് ചേര്‍ന്ന മന്ത്രിസഭായോഗം ഷെറിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഷെറിന്‍ ഉള്‍പ്പെടെ 11 പേരുടെ പട്ടികയാണ് ഗവര്‍ണറുടെ പരിഗണനയ്ക്കായി സര്‍ക്കാര്‍ ആദ്യം വിട്ടത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അന്ന് അത് തിരിച്ചയച്ചിരുന്നു. വിശദമായ പ്രൊഫൈല്‍ വേണമെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

തുടര്‍ന്ന് സര്‍ക്കാര്‍ ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങി വിശദമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം സര്‍ക്കാര്‍ പൂരിപ്പിച്ച് വീണ്ടും ഫയല്‍ സമര്‍പ്പിച്ചതോടെ പുതിയ ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിക്കുകയായിരുന്നു. കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസ് ഉണ്ടായത് 2009 നവംബര്‍ എട്ടിനായിരുന്നു. ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌ക്കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍.

ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ കേസിലെ മറ്റുപ്രതികള്‍. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. ഷെറിനൊപ്പം മറ്റു 11 പേര്‍ കൂടി ജയില്‍ മോചിതരാകും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW