-->
മലയാളത്തിന്റെ ആക്ഷന്‍ റൊമാന്റിക് ഹീറോയായ സുരേഷ്ഗോപി തന്റെ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. ജീവിതത്തിലും ഒരിക്കലും മറക്കാനാവാത്ത ഒരു തീരാദുഃഖമുണ്ട് സുരേഷ്ഗോപി. തന്റെ ആദ്യ മകള്‍ ലക്ഷ്മിയുടെ വേര്‍പാടാണത്. പല വേദികളിലും അഭിമുഖങ്ങളിലുമൊക്കെ അത് പറഞ്ഞ് താരം ഗദ്ഗദപ്പെടുത്തത് നൊമ്പരത്തോടെ പ്രേക്ഷകര്‍ കണ്ടിട്ടുമുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഒരു വലിയ ദുരന്തം സംഭവിച്ചപ്പോള്‍ താങ്ങായത് സംവിധായകന്‍ സിബി മലയിലാണെന്ന് പറയുകയാണ് സുരേഷ് ഗോപി. ഏകദേശം ഒന്നര മാസം ഞങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവന്നത് സിബി മലയിലും ഭാര്യയുമാണെന്നും ജീവിതത്തില്‍ എപ്പോഴും ഓര്‍ക്കുന്നതാണ് അതെന്നും താരം പറയുന്നു.
‘‘എന്റെ ജീവിതത്തില്‍ ഒരു വലിയ ദുരന്തം സംഭവിച്ചപ്പോള്‍ താങ്ങായത് സംവിധായകന്‍ സിബി മലയിലാണ്. ഭാര്യ അപ്പോള്‍ തിരുവനന്തപുരത്തെ ആശുപത്രിയിലും അനുജന്‍ ചെന്നൈയിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഏകദേശം ഒന്നര മാസം ഞങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവന്നത് സിബി മലയിലും ഭാര്യയുമാണ്. ഒരു അച്ഛനെയും അമ്മയെയും പോലെ ബാലയുമതേ, സിബിയുമതേ ഒരുപാട് കരുതല്‍ നല്‍കിയിട്ടുണ്ട്. ആ ദിവസങ്ങള്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. അത് ഞാന്‍ ജീവിതത്തില്‍ എപ്പോഴും ഓര്‍ക്കുന്നതാണ്. എന്റെ സഹോദരനെപോലെയാണ് അദ്ദേഹം. സിബി എന്ന് വിളിക്കുമ്പോഴും ഒരു ജേഷ്ഠസഹോദരനെപ്പോലെയുള്ള സ്നേഹമാണ്...’’ സുരേഷ് ഗോപി പറഞ്ഞു.
മറുപടി പ്രസംഗത്തില്‍ സിബി മലയിലും സുരേഷ്ഗോപിയുമായിട്ടുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. ‘‘ഞാനും സുരേഷും തമ്മിലുള്ള ബന്ധം ഒരു സംവിധായകനും നടനും തമ്മിലുള്ള ബന്ധമല്ല. എന്റെ കുടുംബവും സുരേഷിന്റെ കുടുംബവുമായിട്ടും നല്ലൊരു ബന്ധമുണ്ട്. ഞാനിപ്പോഴും ഓര്‍ക്കുന്നത്, ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ എന്റെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വിളിച്ചു. അന്നവിടെ സുരേഷിന്റെ മൂത്ത കുഞ്ഞ് ലക്ഷ്മിയും വീട്ടിലുണ്ട്. എന്നോടപ്പോള്‍ സുരേഷ് പറഞ്ഞു, സാന്ത്വനം എന്ന ചിത്രത്തിലെ ഉണ്ണി വാവാവോ എന്ന ഗാനം കേട്ടാണ് ലക്ഷ്മി ഉറങ്ങിയിരുന്നത് എന്ന്. അവളെ എന്റെ മടിയില്‍ കൊണ്ടിരുത്തി, ആ പാട്ട് സുരേഷ് പാടിക്കൊടുത്തു. വാത്സല്യപൂര്‍വ്വം സുരേഷ് അവളെ ചേര്‍ത്തുപിടിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.
അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സുരേഷിന്റെ ജീവിതത്തില്‍ ആ വലിയ സങ്കടം സംഭവിച്ചത്, ലക്ഷ്മി വിട്ടുപോയത്. അവള്‍ മരിക്കുന്നതുവരെ ആ പാട്ടാണ് കേട്ടിരുന്നത്. ഞങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു സംഭവമായിരുന്നു അത്. ആ കുഞ്ഞിന്റെ മരണാന്തര കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ സുരേഷിന്റെ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, എന്നിട്ട് പറഞ്ഞു, ‘നിങ്ങളുടെ പാട്ട് കേട്ടാണവള്‍ ഉറങ്ങിയിരുന്നത്. ആ കണ്ണീരണിഞ്ഞ വാക്കുകള്‍ ഇപ്പോഴും എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ആ മകള്‍ ഇപ്പോ ഉണ്ടായിരുന്നെങ്കില്‍ എന്റെ മകനോളം പ്രായം ഉണ്ടാകുമായിരുന്നു. കുഞ്ഞുങ്ങളെ അന്നുമിന്നും അത്രമാത്രം വാത്സല്യത്തോടെയും സ്നേഹത്തോടെയും കരുതുന്ന ഒരാളാണ് സുരേഷ്....’’ സിബി മലയില്‍ പറഞ്ഞു.
സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മുത്താരംകുന്ന് പിഒ’യുടെ 40-ാം വാർഷികാഘോഷ ചടങ്ങിലാണ് സുരേഷ് ഗോപിയും സിബി മലയിലും തങ്ങള്‍ക്ക് സഹപ്രവർത്തകൻ എന്നതിനും മുകളിലായി ഒരു ആത്മബന്ധം തമ്മിലുള്ളതിനെക്കുറിച്ച് രണ്ടുപേരും മനസ്സ് തുറന്നത്.