-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായിരുന്നു ശ്രീനിവാസന്‍. കുടുംബാംഗങ്ങളുടെ ഇഴയടുപ്പത്തിന്റെ കഥ പറയുന്ന ഒരുപാട് സിനിമകള്‍ ശ്രീനിവാസനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. അച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് മൂത്ത മകന്‍ വിനീതും ഇളയമകന്‍ ധ്യാനും സിനിമയിലെത്തി. രണ്ടാളും അഭിനേതാവായും സംവിധായകനായുമൊക്കെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയിട്ടുണ്ട്.
അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളിലഭിനയിക്കുന്ന താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അതില്‍ പക്ഷേ മിക്ക സിനിമകളും പരാജയപ്പെട്ടിട്ടുമുണ്ട്. ആദ്യ സിനിമകളില്‍ ശ്രദ്ധനേടിയ താരം, സഹോദരൻ വീനീത് ശ്രീനിവാസനെയും പിതാവ് ശ്രീനിവാസനെയും പോലെ പ്രതിഭയല്ലെന്ന തരത്തില്‍ നിരവധി വിമർശനങ്ങളും ആദ്യകാലത്ത് ഏറ്റുവാങ്ങിയിരുന്നു. അക്കാര്യം പ്രൊമോഷന്‍ അഭിമുഖങ്ങളിലടക്കം തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് ധ്യാന്‍. ഒട്ടും ജാഡയില്ലാതെ ധ്യാൻ നടത്തുന്ന തുറന്നുപറച്ചിലുകള്‍ക്കും അഭിമുഖങ്ങള്‍ക്കും താരത്തിന്റെ സിനിമയേക്കാളേറെ ആരാധകരുണ്ട്.
സോഷ്യല്‍ മീഡിയയിലെ പ്രിയ താരമായ ധ്യാന്‍, സിനമയിലെ അഭിനയത്തിലൂടെയല്ല, മറിച്ച് അഭിമുഖങ്ങളിലൂടെയാണ് തനിക്ക് ഇത്ര ആരാധകർ ഉണ്ടായതെന്ന് അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ധ്യാനിന്റെ തമാശ കലർന്ന സംസാരവും ഉരുളക്കുപ്പേരി മറുപടികളും അച്ഛൻ ശ്രീനിവാസനില്‍ നിന്നും പകർന്നു കിട്ടിയതാണ്.
ഇപ്പോഴിതാ താനും അച്ഛനും തമ്മിലുള്ള ഒരു നര്‍മ്മ സംഭാഷണം പങ്കിടുകയാണ് ധ്യാന്‍. താന്‍ അഭിനയിക്കുന്ന സിനിമകളേക്കുറിച്ചുള്ള അച്ഛന്റെ അഭിപ്രായവും തന്റെ പരാജയപ്പെട്ട ചിത്രങ്ങളെ കുറിച്ച് ശ്രീനിവാസൻ നടത്തിയ രസകരമായൊരു പ്രസ്താവനയുമാണ് ധ്യാന്‍ തുറന്നു പറയുന്നത്.
‘‘കഴിഞ്ഞ ദിവസം എന്റെയൊരു പടം ടിവിയില്‍ കണ്ടിട്ട് അച്ഛൻ ചോദിച്ചു, ‘എന്തിനാ ഈ പടം ചെയ്തേ.. ഇത് ഓടില്ലെന്ന് നിനക്ക് തന്നെ അറിയില്ലേ.. ഇതിന് പണം മുടക്കാൻ ആ പ്രൊഡ്യൂസർ എങ്ങനെ തയ്യാറായി...’ എന്ന്. അപ്പൊ ഞാൻ പറഞ്ഞു, ‘‘ഒന്നുല്ല അച്ഛാ ഇങ്ങനെയൊക്കെ ജീവിച്ചുപോകണ്ടേ എന്ന്. ഇതിലും ഭേദം മരിക്കുന്നതാ എന്നായിരുന്നു അച്ഛന്റെ മറുപടി...
അതു കഴിഞ്ഞിട്ട് എന്നോട് പറഞ്ഞു, ‘അമ്മ അസോസിയേഷന്റെ ഒരു മീറ്റിംഗ് നടക്കുന്നുണ്ട്...’ എന്ന്. ‘പക്ഷേ ഞാനന്ന് സ്ഥലത്തുണ്ടാവില്ല’ എന്ന് ഞാന്‍ പറഞ്ഞു. ‘ആ, അതില്‍ അവശ കലാകാരന്മാർക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ടെന്ന് കേട്ടു. എനിക്കീ കൊല്ലം കിട്ടും. പക്ഷേ എനിക്കത് വേണ്ട, നിനക്ക് വേണേല്‍ തരാന്‍ പറയാം...’’ ധ്യാന്‍ പറഞ്ഞു. ധ്യാനിന്റെ തുറന്നു പറച്ചില്‍ ചിരിയടക്കാനാതെ അവതാരകയും മറ്റ് സഹതാരങ്ങളും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രമായ ‘രവീന്ദ്രാ നീ എവിടെ ?’ എന്ന സിനിമയുടെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് ധ്യാന്‍ രസകരമായ അനുഭവം തുറന്നു പറഞ്ഞത്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ , സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി ,എൻ.പി നിസ, ഇതൾ മനോജ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.