-->
തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ജിഎസ്ടി ദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോൾ, മാധ്യമസംഘത്തിനെ മറികടക്കുന്നതിനിടെ മൈക്ക് മോഹൻലാലിന്റെ മുഖത്ത് തട്ടിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. മകള്‍ വിസ്മയയുടെ സിനിമാപ്രവേശം സംബന്ധിച്ചുള്ള ചോദ്യങ്ങളുമായി എത്തിയതായിരുന്നു മാധ്യമങ്ങള്‍.
മാധ്യമ പ്രവർത്തകരിൽ ഒരാളുടെ മൈക്ക് കണ്ണില്‍ തട്ടിയപ്പോഴും ദേഷ്യപ്പെടാതെ സൗമ്യനായാണ് മോഹൻലാൽ ഡീൽ ചെയ്തത്. 'എന്താണ് മോനേ ഇതൊക്കെ കണ്ണിലേക്ക്' എന്നു ചോദിക്കുകയായിരുന്നു താരം. കാറില്‍ കയറി മടങ്ങാൻ നേരം, 'അവനെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട്' എന്ന് തമാശപറഞ്ഞായിരുന്നു താരം മടങ്ങിയത്.
സംഭവം വലിയ ചർച്ചയായതോടെ മാധ്യമപ്രവർത്തകൻ നേരിട്ട് മോഹൻലാലിനെ ബന്ധപ്പെട്ട് ക്ഷമാപണം നടത്തിയിരിക്കുകയാണ്. മോഹന്‍ലാലുമായി സംസാരിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡും മാധ്യമപ്രവർത്തകൻ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. അബദ്ധം പറ്റിയതാണ് എന്നു തുറന്നു പറഞ്ഞപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് മോഹൻലാൽ തന്നെ സമാശ്വസിപ്പിച്ചു എന്നും മാധ്യമപ്രവർത്തകൻ കുറിച്ചു.
"ലാലേട്ടാ എനിക്ക് അബദ്ധം പറ്റിയതാണ്," എന്ന മാധ്യമപ്രവർത്തകന്റെ വാക്കുകൾക്ക് 'പ്രശ്‌നമൊന്നുമില്ല. അതൊന്നും കുഴപ്പമില്ല, കഴിഞ്ഞകാര്യമല്ലേ. ഉണ്ടായാലും ഒന്നും ചെയ്യാന്‍ ഒക്കുകയൊന്നുമില്ല', എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
അഞ്ചിനോ ആറിനോ ഒരു പോസ്റ്റ് ഇടുമെന്ന് പറഞ്ഞു. ഞാന്‍ ഒരു ചടങ്ങിന് കയറി. അതിനിടയ്ക്ക് എന്താണ് ന്യൂസില്‍ വന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത ഒരു കാര്യം സംസാരിക്കരുതല്ലോ. അതുകൊണ്ടാണ് ഞാന്‍ ന്യൂസില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്നറിയില്ല എന്ന് പറഞ്ഞത്. അറിഞ്ഞൂടാത്തൊരു കാര്യം ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്," വിസ്മയയുടെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് താൻ അപ്പോൾ പ്രതികരിക്കാതെ ഇരുന്നതെന്തെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
'കുഴപ്പമില്ല മോനേ, ടേക്ക് കെയര്‍. ഞാന്‍ പക്ഷേ നോക്കിവെച്ചിട്ടുണ്ട്', എന്ന് തമാശയായി വീണ്ടും പറഞ്ഞാണ് മോഹൻലാൽ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.