-->
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് യൂറോളജി വിദഗ്ദ്ധന്‍ ഡോ. ഹാരീസ് നടത്തിയ പ്രസ്താവനയില്‍ ഇടതുപക്ഷത്ത് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം. ഡോ. ഹാരീസിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ രംഗത്ത് വന്നപ്പോള്‍ മുഖ്യമന്ത്രി എടുത്ത നിലപാടിനെ പിന്തുണച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്ത് വന്നത്.
ലോകം ശ്രദ്ധിക്കുന്ന നിരവധി പദ്ധതികള്‍ വിജയിപ്പിച്ചെടുത്ത ജനകീയ ആരോഗ്യ വിഭാഗത്തെ ഒരു െചറിയ പ്രശ്‌നത്തിന്റെ പേരില്‍ മുഴുവന്‍ കുഴപ്പമാണെന്ന രീതിയില്‍ നടത്തുന്ന പ്രചരണം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍
മാധ്യമങ്ങളുടേത് നിഷേധാത്മകമായ നിലപാടാണെന്നും ചൂണ്ടിക്കാട്ടേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് പോലെ ചൂണ്ടിക്കാട്ടണമെന്നും പറഞ്ഞു.
ലോകോത്തരമായി നിലനില്‍ക്കുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും പ്രതിപക്ഷത്തിന് വടി കൊടുത്തത് പോലെയായെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യസംവിധാനത്തിന്റെ ചെറിയ കുഴപ്പം പര്‍വ്വതീകരിക്കുന്നു. കോവിഡ് കാലത്തും ലോകത്തിന് മുന്നില്‍ മാതൃകയായയ പൊതുജനാരോഗ്യ സംവിധാനമാണ്. കുഴപ്പമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. എന്നാല്‍ പൂര്‍ണ്ണമായും കുഴപ്പമാണെന്ന് വരുത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രിക്ക് പിന്നാലെ ഡോ. ഹാരീസിനെ തള്ളി ആരോഗ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. പ്രശ്‌നത്തില്‍ ഡോക്ടറെ കുറ്റപ്പെടുത്താനില്ല. പക്ഷേ അദ്ദേഹത്തിന്റെ വിമര്‍ശനം പ്രതിപക്ഷത്തിന് വടി കൊടുത്തെന്ന് ആരോപിച്ചു.
അതേസമയം ഡോക്ടറെ സംശയക്കേണ്ടതില്ല. സിസ്റ്റം ശരിയാക്കാനുള്ള വാദഗതിയാണ് അദ്ദേഹം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ നിലപാടില്‍ കുനിഷ്ഠ് ഇല്ലെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. കാര്യം നേരെയാകണം എന്ന ഉദ്ദേശത്തോടെയാകാം പറഞ്ഞതെന്നും പറഞ്ഞു.സിപിഐയുടെ മന്ത്രിമാരും പക്ഷേ ഡോ. ഹാരീസിന്റെ നിലപാട് പ്രതിപക്ഷത്തിന് വടിയായെന്നാണ് പറഞ്ഞത്.
സംവിധാനത്തെ വെല്ലുവിളിക്കുകയല്ല ഉന്നയിച്ച പ്രശ്‌നത്തിന് പരിഹാരമായിട്ടുണ്ട്. പ്രതിസന്ധിക്ക് പൂര്‍ണ്ണ പരിഹാരമായോ എന്ന ചോദിച്ചാല്‍ ഇല്ല. പക്ഷേ താന്‍ ആരോഗ്യമന്ത്രിയെയോ ആരോഗ്യവകുപ്പിനെയോ ഇകഴ്ത്തി കാട്ടിയിട്ടില്ല. പക്ഷേ താന്‍ ഉന്നയിച്ച കാര്യം ബ്യൂറോക്രസിയെ ലക്ഷ്യം വെച്ചാണ്. ഒരു ചികിത്സയുമായി ബന്ധപ്പെട്ട് ഫയല്‍ രണ്ടുമാസമാണ് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നത്. ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ എത്തുന്ന തരത്തിലുള്ള പ്രശ്‌നത്തില്‍ എത്തിയപ്പോഴാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും ഹാരീസ് വ്യക്തമാക്കി.