-->
ന്യൂഡല്‍ഹി: ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി ജാമ്യം നല്‍കി. നേരത്തേ കൊല്ലത്തെ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 12 ലക്ഷം രൂപ പിഴയും ഉള്‍പ്പെട്ട ശിക്ഷയാണ് സുപ്രീംകോടതി മരവിപ്പിച്ചത്. 2021 ജൂണ്‍ 21 നായിരുന്നു വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണിനെ ശിക്ഷിച്ചത്.
തനിക്ക് കൊല്ലത്തെ അഡീഷണല്‍ സെഷന്‍സ്‌കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍കുമാര്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നടപടികള്‍ വൈകിയതിനാല്‍ കിരണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിസ്മയയുടെ മരണവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ തനിക്കെതിരേ ഇല്ലെന്നായിരുന്നു ഇയാള്‍ കോടതിയില്‍ പ്രധാനമായും വാദിച്ചത്.
അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ നാലരവര്‍ഷമായി താന്‍ ജയിലിലാണെന്നും അപ്പീലില്‍ തീരുമാനം വൈകുന്നത് നീതിനിഷേധമാണെന്നുമുള്ള കിരണിന്റെ വാദം േകാടതി അംഗീകരിച്ചു.
നിലമേല്‍ കൈതോട് കെ.കെ.എം.പി. ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകളായ വിസ്മയയെ 2021 ജൂണ്‍ 21-നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോട്ടോര്‍ വാഹന വകുപ്പില്‍ അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണിന്റെയും വിസ്മയയുടെയും വിവാഹം 2020 മേയ് 20 നായിരുന്നു. കൂടുതല്‍ സ്ത്രിധനം ആവശ്യപ്പെട്ട് കിരണ്‍ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു വിസ്മയ ജീവനൊടുക്കിയതെന്നാണ് കേസ്.