Friday, March 13, 2026 Last Updated 53 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 01.27 PM

‘‘സ്വയം തിരിച്ചറിയുക എന്നതാണ് ലഹരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം; മാറണമെങ്കില്‍ ജീവിതത്തില്‍ നല്ല അടി കിട്ടണം...’’ ധ്യാന്‍ ശ്രീനിവാസന്‍

അഭിനയിച്ച സിനിമകളേക്കാളേറെ അഭിമുഖങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ ലഹരി ഉപയോഗത്തെക്കുറിച്ചും അതില്‍ നിന്ന് താന്‍ മുക്തനായതിനെക്കുറിച്ചും തുറന്നു പറയുകയാണ് ധ്യാന്‍.
Dhyan Sreenivasan, Shine Tom chacko
Dhyan Sreenivasan about drug use and shine tom chacko (Image source: Youtube)

അഭിനയിക്കുന്ന സിനിമകളിലൂടെ ​ആരാധകരുടെ മനസ്സ് കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്, എന്നാല്‍ അതൊന്നുമല്ലാതെ തന്റെ സിനിമകള്‍ക്ക് പുറമേ അഭിമുഖങ്ങളിലൂടെയും തുറന്ന നിലപാടുകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍, സംവിധായകന്‍ എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന ധ്യാന്‍, മനസ്സ് തുറന്ന് സംസാരിച്ചാണ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്.
പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങളിലും അതില്‍ പറയുന്ന ചില തുറന്നു പറച്ചിലുകളും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വരെ കാരണമായിട്ടുണ്ട്. എങ്കിലും താരത്തിന്റെ മനസ്സ് തുറന്നുള്ള സംസാരം ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. ചെറുപ്രായത്തിലെ ലഹരി ഉപയോഗം ജീവിതത്തിലുണ്ടാക്കിയ വലിയ പ്രത്യാഘാതങ്ങള്‍ തുറന്നു പറഞ്ഞതായിരുന്നു ആദ്യമായി ധ്യാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത്. ലഹരി ഉപയോഗം മൂലം ജീവിതം വരെ നഷ്ടമായ അവസ്ഥയില്‍ നിന്ന് എല്ലാം തിരിച്ചു പിടിച്ചാണ് ധ്യാന്‍ സിനിമകളിലേക്ക് നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയത്. മിക്ക മാസങ്ങളിലും ധ്യാനിന്റെ ഒരു സിനിമ തിയേറ്ററുകളില്‍ എത്താറുണ്ട്. തന്റെ അഭിമുഖത്തില്‍ ലഹരിയില്‍ നിന്ന് മുക്തമായി ജീവിതം തിരിച്ചുപിടിച്ചതിന്റെ അനുഭവങ്ങളും മനസ്സ് തുറന്ന് പങ്കിട്ടത് നിറഞ്ഞ കൈയടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തന്റെയും ഷൈന്റെയും ജീവിതത്തിലുണ്ടായ ചില തിരിച്ചറിവുകളെക്കുറിച്ച്‌ ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറു​പ്പത്തില്‍ തുടങ്ങിയതാണ് ലഹരി ഉപയോഗമെന്നും ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ നേരത്തെ തന്നെ അറിയാന്‍ തനിക്ക് സാധിച്ചത് അതില്‍ നിന്ന് മുക്തനാകാന്‍ സഹായിച്ചു എന്നുമാണ് ധ്യാന്‍ പറഞ്ഞത്.
‘‘ഷൈന്‍ എന്റെ അടുത്ത സുഹൃത്താണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. സിനിമയുടെ താരത്തിളക്കത്തിലേക്കു വന്ന ശേഷം വളരെ വൈകിയാണ് അഡിക്ഷന്‍ എന്ന് ഘട്ടത്തിലേക്കൊക്കെ ഷൈന്‍ എത്തിയത്. എന്നാല്‍ എന്റെ കേസില്‍ അങ്ങനെയല്ല. വളരെ ചെറുപ്പത്തിലേ ലഹരി ഉപയോഗം തുടങ്ങിയ ആളാണ് ഞാന്‍. ആ സമയത്തെ ജീവിതം, സാമ്പത്തികാവസ്ഥ, പഠിച്ച സ്ഥലം ഇതൊക്കെ സ്വാധീനിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ ലഹരി ഉപയോഗിച്ചുതുടങ്ങി. സൊസൈറ്റിയില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ നമുക്കൊപ്പമുള്ള ഒരാളെങ്കിലും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടാകാം. അത് നമ്മളെയും ചിലപ്പോള്‍ സ്വാധീനിക്കും.
ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ നേരത്തെ തന്നെ അറിയാന്‍ എനിക്ക് സാധിച്ചു. ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന് സ്വയം തിരിച്ചറിയുക മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. എന്റെ ചേട്ടന്‍ ഉള്‍പ്പെടെ എല്ലാവരും എന്നോട് ഇത് നീ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അന്ന് അച്ഛനും അമ്മയും ഒന്നും ഒപ്പമില്ല. ഹോസ്റ്റലില്‍ ലഭിച്ച സ്വാതന്ത്ര്യം പരമാവധി ദുരുപയോഗം ചെയ്തു.
ലഹരി ഉപയോഗത്തിന്റെ ഫലമായി എനിക്കു നഷ്ടമായത് പഠനം, ആരോഗ്യം ആ സമയത്തെ പ്രണയം, കൂട്ടുകാര്‍, അവര്‍ നേരിട്ട വാഹനാപകടങ്ങള്‍, മരണം എല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. പ്രണയിച്ച പെണ്‍കുട്ടി വേറെ വിവാഹം കഴിച്ചു. ഇതൊക്കെ ആ സമയത്ത് നമ്മള്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ചെയ്യാത്തതുകൊണ്ടും ലഹരിയുടെ അഡിക്ഷന്‍ കൊണ്ടാണെന്നുമുള്ള തിരിച്ചറിവ് ഒരു ഘട്ടത്തില്‍ നമുക്കുണ്ടാകും.
ആ തിരിച്ചറിവ് എനിക്ക് നേരത്തെ ലഭിച്ചു. എന്നാല്‍ ഷൈന്റെ കേസില്‍ അവരൊക്കെ വളരെ വൈകിയാണ് അഡിക്ഷനിലേക്ക് പോയത്. സിനിമ ഇന്‍ഡസ്ട്രിയിലേക്ക് വന്ന ശേഷമാണ് അവര്‍ ഇത് ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍ ഞാന്‍ എന്റെ നല്ല പ്രായത്തില്‍ നിര്‍ത്തി, നാട്ടിലേക്ക് വന്ന ശേഷമാണ് ലഹരി ഉപയോഗം ഇവിടെ വ്യാപകമാകുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അറിയാവുന്നതുകൊണ്ട് എനിക്കതില്‍ നിന്ന് നേരത്തെ വിട്ടുനില്‍ക്കാന്‍ സാധിച്ചു. എന്നാല്‍ പ്രായമാകും തോറും ഇതില്‍ നിന്നും മുക്തി നേടുക എന്നത് വലിയ പാടാണ്.
ഒരു വലിയ തിരിച്ചടി ഉണ്ടാകുമ്പോള്‍ മാത്രമേ നമ്മള്‍ ഇതില്‍നിന്നും തിരിച്ചു വരൂ. അല്ലാതെ ആര് എന്തുപറഞ്ഞാലും കേള്‍ക്കില്ല. ഒരു രാത്രി കൊണ്ട് ഇത് നിര്‍ത്താന്‍ കഴിയില്ല. ഇത് നിര്‍ത്തണമെന്നുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നല്ല അടി കിട്ടണം.
എന്റെ അച്ഛന്റെ ആരോഗ്യം മോശമായതും അമ്മ ഏറ്റവും കൂടുതല്‍ വിഷമിച്ചതും ഞാന്‍ കാരണമാണ്. അച്ഛനമ്മമാര്‍ പ്രായമായി കഴിഞ്ഞ് മക്കള്‍ ഇതൊക്കെ കാണിക്കുമ്പോള്‍ അത് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. ഇപ്പോഴാണ് എനിക്ക് അഡിക്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല.
ഷൈന്‍ അത് മനസിലാക്കി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അറിയുന്നത് സന്തോഷം. നമ്മുടെ മാതാപിതാക്കളുടെ കാലത്തും ലഹരി ഉപയോഗമുണ്ട്. സിന്തറ്റിക് ഇല്ലെങ്കിലും മദ്യം ഉള്‍പ്പെടെ മറ്റെല്ലാ ലഹരിയും ഉണ്ട്. അവരും ഒരു കാലഘട്ടത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. ആ തിരിച്ചറിവ് ലഭിക്കുമ്പോള്‍ മാത്രമേ ഇതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഒരാള്‍ക്ക് കഴിയൂ...’’ ധ്യാന്‍ പറഞ്ഞു.
വാഹനാപകടത്തില്‍ പിതാവ് മരിച്ചതിനു പിന്നാലെ ഷൈന്‍ പറഞ്ഞ ചില വാക്കുകള്‍ നടന്‍ റോണി ഡേവിഡ് ഒരു പരിപാടിയില്‍ പങ്കുവെച്ചിരുന്നു. ‘എന്റെ പിന്നാലെ നടന്നു നടന്ന് അപ്പന്‍ പോയടോ എന്നാണ് ഷൈന്‍ റോണിയോട് പറഞ്ഞത്. ഷൈന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ പിതാവ് ഏറെ വേദനിച്ചിരുന്നു’ എന്നായിരുന്നു റോണി പറഞ്ഞത്. റോണിയുടെ ആ വാക്കുകള്‍ പറഞ്ഞുകൊണ്ട് ലഹരി ഉപയോഗത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ജീവിത നൈരാശ്യത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയിലേക്ക് തിരിച്ചുവരാനുള്ള പ്രചോദനമാണ് ധ്യാനിന്റെ അഭിമുഖങ്ങള്‍ എന്ന് പല ആരാധകരും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. താരത്തിളക്കം ഒട്ടും ഇല്ലാതെയാണ് ധ്യാന്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കിടാറുള്ളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW