-->
സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ച് പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ച ശേഷം നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ മികച്ച അഭിനയവും കരുത്തുള്ള കഥാപാത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചു തുടങ്ങിയതോടെ യുവനായകന്മാരില്‍ താരം ശ്രദ്ധേയനായി. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമടക്കം തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് ഷൈന്‍.
താരത്തിന്റെ പേര് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ലഹരി ഉപയോഗത്തിന്റെ പേരിലായിരുന്നു. യുവതലമുറയിലെ താരങ്ങള്‍ ലഹരിക്ക് അടിമപ്പെടുന്നു എന്ന വാര്‍ത്ത വിവാദമായതിന് പിന്നാലെ ഷൈനിന്റെ പേരിലും ഒരു കേസ് വന്നു.
ഇപ്പോഴിതാ ലഹരി ഉപയോഗം നിർത്തിയതില്‍ വിത്ഡ്രോവല്‍ സിംപ്ടംസ് ഉണ്ടെന്ന് പറയുകയാണ് ഷൈൻ ടോം ചാക്കോ. നേരത്തെയുണ്ടായിരുന്ന ശീലങ്ങള്‍ മാറ്റാൻ ഡോക്ടർ പറഞ്ഞെന്നും അത് പിന്തുടർന്നാണ് വിത്ഡ്രോവല്‍ സിംപ്ടംസിനെ കൈകാര്യം ചെയ്യുന്നതെന്നും ഷൈൻ പറഞ്ഞു.
‘‘എല്ലാ അടിയും ഞാൻ നിർത്തി. വിത്ഡ്രോവല്‍ സിംപ്ടംസ് ഉണ്ട്. ആദ്യമൊക്കെ ഡബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നമുക്കുണ്ടായിരുന്ന ശീലങ്ങളാണ്, ഇടക്ക് പോയി പുകവലിക്കുക. ഇപ്പോള്‍ ഡബ് ചെയ്യുന്ന സമയത്ത് ഈ ശീലങ്ങളൊക്കെ കട്ട് ചെയ്തു. അങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നത് കാരണം, ആ സമയം നമ്മള്‍ എൻഗേജ്ഡ് ആക്കി ഇരിക്കണം. അത് ഗെയിംസിലേക്ക് തിരിച്ചുവിടാനാണ് ഡോക്ടർമാർ പറയുന്നത്. അങ്ങനെ ഞാൻ അര മണിക്കൂർ ടെന്നീസ് കളിച്ചു. അത് കഴിഞ്ഞ് ഡബ് ചെയ്തു. അത് കഴിഞ്ഞ് അര മണിക്കൂർ ക്രിക്കറ്റ് കളിച്ചു. അങ്ങനെ ചെയ്തില്ലെങ്കില്‍ വിത്ഡ്രോവല്‍ സിംപ്ടംസ് കൂടുതലായിട്ട് വരും.
ഡ്രഗ് എന്ന് പറയുന്നത് ഒരു കമ്പാനിയൻ ആണല്ലോ. ഇപ്പോള്‍ എല്ലാവരുടെ കമ്പാനിയനും മൊബൈല്‍ ഫോണാണ്. മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ വിത്ഡ്രോവല്‍ സിംപ്ടംസ് ഉണ്ടാവും. അതൊരു കമ്പാനിയൻ ആണല്ലോ. അതായത്, നമ്മുടെ പാർട്ണറിനെക്കാള്‍ വലിയ കമ്പാനിയനാണ് നമ്മുടെ ശീലങ്ങളും നമ്മള്‍ ഉപയോഗിക്കുന്ന സാധനങ്ങളും. ആ സ്പേസിനെ എൻഗേജ്ഡ് ആക്കി നിർത്തിക്കൊണ്ടിരിക്കണം. എന്നെക്കാളും മയക്കുമരുന്ന് ഉപയോഗത്തില്‍ ബുദ്ധിമുട്ടിയത് എനിക്ക് ചുറ്റുമുള്ളവരാണ്...’’ ഷൈന്‍ പറയുന്നു.
അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് ഷൈൻ ടോം മനസ്സ് തുറന്നത്. വാഹനാപകടത്തില്‍ പിതാവ് മരണപ്പെട്ടതിന് ശേഷം ഷൈൻ ടോമിന്റേതായി പുറത്തിറങ്ങുന്ന ആദ്യ ഇന്റര്‍ർവ്യൂ ആണിത്. അപകടത്തിന് അഞ്ച് ദിവസം മുൻപാണ് ഇന്റര്‍വ്യൂ ഷൂട്ട് ചെയ്തത്.
ഈ മാസം ആറിനാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. സേലം-ബംഗ്ളൂരു ദേശീയ പാതയില്‍ വെച്ച് ഇവർ സഞ്ചരിച്ച വാഹനം ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷൈനെയും കൊണ്ട് ബെംഗളൂരുവിലെ ലഹരിവിമുക്ത കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ ഉണ്ടായ അപകടത്തില്‍ പിതാവ് സിപി ചാക്കോ മരണപ്പെട്ടിരുന്നു.