-->
കണ്ണൂർ: കണ്ണൂരിൽ മുൻ ഡിസിസി അംഗവും കുടുംബവും കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നു. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് കെ വി രവീന്ദ്രനും കുടുംബാംഗങ്ങളുമാണ് സിപിഐഎമ്മിൽ ചേർന്നത്. എടക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന രവീന്ദ്രൻ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയവർ ചേർന്ന് രവീന്ദ്രനെയും കുടുംബത്തെയും സ്വീകരിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി സഹകരണം തുടരാൻ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചു. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
അതേസമയം നിലമ്പൂരിൽ താൻ വിജയിച്ചത് ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ളവരുടെ പിന്തുണയോടെയായിരുന്നുവെന്ന് ഇന്ന് രാവിലെ ആര്യാടൻ ഷൗക്കത്തും തുറന്നുപറഞ്ഞിരുന്നു.