-->
തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ രാജ്ഭവനുമായി നിയമപരമായ ഏറ്റുമുട്ടല്‍ ആലോചിച്ച് സര്‍ക്കാര്‍. രാജ്ഭവനില്‍ ഏതെങ്കിലും തരത്തിലുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രോട്ടോകോള്‍ സംബന്ധിച്ച കാര്യത്തില്‍ നിയമസെക്രട്ടറിയോട് സര്‍ക്കര്‍ ഉപദേശം തേടി. ഇക്കാര്യത്തില്‍ കിട്ടുന്ന മറുപടി അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നീക്കമെന്നാണ് വിവരം.
ഗവര്‍ണര്‍ നടത്തുന്ന പരിപാടികള്‍ ബഹിഷ്‌ക്കരിച്ച് ഒരേസമയം രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം ശിവന്‍കുട്ടി വിഷയത്തില്‍ തുടര്‍നടപടി വേണ്ടെന്ന നിലപാടിലാണ് രാജ്ഭവന്‍.
ഇന്നലെ രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ നിന്നും വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയ വിഷയത്തില്‍ രാജ്ഭവന്‍ പ്രോട്ടോകോള്‍ ലംഘനം ആരോപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ മുമ്പോട്ട് പോകേണ്ടതില്ല മന്ത്രിക്കെതിരേ എന്തുചെയ്യാന്‍ കഴിയുമെന്ന നിയമപരമായ കാര്യങ്ങളും രാജ്ഭവന്‍ ഉദ്ദേശിക്കുന്നില്ല. പകരം രാജ്ഭവനില്‍ ഉദ്ഘാടന പരിപാടികള്‍ ഉണ്ടെങ്കില്‍ ഭാരതാംബയെ ഭാവിയില്‍ ഉപയോഗിക്കാന്‍ തന്നെയാണ് തീരുമാനം.
ചീഫ് സെക്രട്ടറിക്ക് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ കഴിയുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. അതിനിടെ ഭരണഘടനയെ മാനിക്കാത്ത ഗവര്‍ണറെ തങ്ങളും മാനിക്കില്ലെന്ന് റവന്യൂമന്ത്രി വ്യക്തമാക്കി. മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നം ആക്കാനുള്ള ശ്രമം നടത്തിയാല്‍ മതനിരപപേക്ഷതയ്ക്ക് വേണ്ടി സമരം നടത്തിയ ചരിത്രമുള്ള മണ്ണാണ് കേരളമെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ രാജന്‍ വ്യക്തമാക്കി.
വിഷയത്തില്‍ ഇന്ന് എസ്എഫ്‌ഐ പതിഷേധിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ സമാനപ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നേരത്തെ സിപിഐയും എഐവൈഎഫും തുടങ്ങിവെച്ച പോരാട്ടത്തിലേക്ക് സിപിഎം കൂടി എത്തുകയാണ്. സിപിഐയുടെ മന്ത്രി കൂടിയായ കൃഷിമന്ത്രിയായിരുന്നു വിവാദവുമായി ആദ്യം രംഗത്ത് വന്നത്. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ മൃദുസമീപനമായിരുന്നു എടുത്തിരുന്നത്. ഗവര്‍ണറുമായി ഉടക്ക് വേണ്ട എന്ന നിലപാടില്‍ നിന്നും ഇന്നലത്തെ സംഭവത്തോടെ സിപിഎമ്മും നിലപാട് മാറ്റുകയാണ്.
ഇന്നലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സെന്‍ട്രല്‍ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി വി. ശിവന്‍കുട്ടി ആര്‍എസ്എസിന്റെ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌ക്കരിച്ച് തിരികെ പോന്നിരുന്നു. ഇതിന് മന്ത്രി ചടങ്ങില്‍ വൈകി എത്തിയെന്നും ദേശീയഗാനത്തിന് മുമ്പ് വേദി വിട്ടെന്നും ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ആരോപിച്ച് രംഗത്ത് വരികയകും ചെയ്തിരുന്നു. വിഷയം പിന്നീട് സിപിഎം ഏറ്റെടുക്കുകയായിരുന്നു.