-->
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റായി എന്നും പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ആമീര്‍ ഖാന്‍. നാല് പതിറ്റാണ്ടിലധികമായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ബാലതാരമായിട്ടാണ് ബിഗ് സ്ക്രീനില്‍ തുടക്കം കുറിച്ചത്. ഖയാമത് സെ ഖയാമത് തകിലെ കോളജ് ബോയ് കഥാപാത്രത്തിലൂടെ താരം നായകനിരയിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ സിനിമയെ ഓസ്കാര്‍ പട്ടികയിലെത്തിച്ച താരത്തിന്റെ അഭിനയമികവിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
കരിയറില്‍ മാത്രമല്ല വ്യക്തി ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളും നിലപാടുകളും തുറന്നു പറയാനുള്ള തന്റേടവും ആമീര്‍ എപ്പോഴും കാണിച്ചിട്ടുണ്ട്. ആദ്യഭാര്യയായ റീന ദത്തയുമായും രണ്ടാം ഭാര്യയായ കിരണ്‍ റാവുവുമായും വേര്‍പിരിഞ്ഞ ശേഷവും നല്ലൊരു ആത്മബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ ആമീറിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും തന്റേതായ നിലപാടുകള്‍ താരം എടുക്കാറുണ്ട്.
ഇപ്പോഴിതാ തുർക്കി പ്രസിഡന്റ് ഉർദുഗാനുമൊത്തുള്ള ഫോട്ടോയുടെ പേരില്‍ തനിക്കെതിരെ നടന്ന ബഹിഷ്കരണാഹ്വാനത്തില്‍ പ്രതികരണം നല്‍കുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. 2017ലും 2020ലും തുര്‍ക്കി പ്രസിഡന്‍റുമായും ഭാര്യയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ആമിര്‍ ഖാന്‍ വ്യക്തത വരുത്തിയത്. 2017ല്‍ തുർക്കി പ്രസിഡന്റ് ഉര്‍ദുഗാനെ കണ്ടപ്പോള്‍, ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആമിർ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയെയും ആമീര്‍ വിമര്‍ശിച്ചു.
‘‘തുര്‍ക്കി ചെയ്തത് വലിയ തെറ്റാണ്. എല്ലാ ഇന്ത്യക്കാർക്കും അതില്‍ വേദനയുണ്ട്. ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിയ്ക്ക് ആദ്യം സഹായമെത്തിച്ച രാജ്യങ്ങളില്‍ ഇന്ത്യയുണ്ട്. അന്ന് എനിക്കോ സര്‍ക്കാരിനോ, പിന്നീട് തുര്‍ക്കി ഇങ്ങനെ ഇന്ത്യക്കെതിരെ തിരിയുമെന്ന് അറിയില്ലായിരുന്നു.
തുര്‍ക്കിക്കെതിരായ ബഹിഷ്‌കരണ ആഹ്വാനങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു. പ്രതിസന്ധിയില്‍ സൗഹാർദപൂർവം നമ്മള്‍ തുർക്കിയെ സഹായിച്ചു. എന്നിട്ട് അവർ എന്താണ് നമ്മളോട് ചെയ്തത്? തുർക്കിയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നവര്‍ ശരിയായ കാര്യമാണ് ചെയ്യുന്നത്. നമ്മളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുകയാണ് തുർക്കി. അവർക്ക് ആവശ്യം വന്നപ്പോള്‍ നമ്മള്‍ സഹായം നല്‍കി, പകരം അവര്‍ പാകിസ്ഥാനെ പിന്തുണച്ചു. ഇത് ശരിയല്ല...’’ആമീര്‍ ഖാന്‍ പറഞ്ഞു. ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് ആമീര്‍ ഇത് പറഞ്ഞത്.
ആമിറും ഉർദുഗാനും ഒരുമിച്ചുള്ള ഫോട്ടോ ചൂണ്ടിക്കാട്ടി, പുറത്തിറങ്ങാനിരിക്കുന്ന ‘സിത്താരേ സമീന്‍പർ’ എന്ന സിനിമയ്ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു.
2022 ല്‍ പുറത്തിറങ്ങിയ ലാല്‍ സിങ് ഛദ്ദയാണ് താരത്തി അവസാനമിറങ്ങിയചിത്രം. താരെ സമീന്‍ പര്‍ ന്റെ സീക്വലായ ആര്‍ എസ് പ്രസന്നയുടെ സിതാരെ സമീന്‍ പര്‍ അടുത്ത ചിത്രം. താരെ സമീന്‍ പര്‍ നിങ്ങളുടെ കണ്ണുനനയിച്ചെങ്കില്‍ സിതാരെ സമീന്‍ പര്‍ കുടുകുടെ ചിരിപ്പിക്കുമെന്നാണ് ആമിര്‍ പറയുന്നത്.