-->
അഗര്‍ത്തല: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിന് പിന്നാലെ, മറ്റൊരു ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം കൂടി പുറത്തുവന്നു. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം ( Agartala Murder Case ) . 24 കാരനെ കൊലപ്പെടുത്തി ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവത്തില്‍ യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റിലായി. അഗര്‍ത്തല സ്വദേശിയായ ഷരീഫുള്‍ ഇസ്ലാം ( Shariful Islam ) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ പെണ്‍സുഹൃത്തിന്റെ ബന്ധുക്കളായ ഡോ. ദിബാകര്‍ സാഹ, ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക സാഹ (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗര്‍ത്തല സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യനാണ് മരിച്ച ഷരീഫുള്‍ ഇസ്ലാം. ആ മാസം 9 നാണ് ഇയാളെ കാണാതായതായി പൊലീസില്‍ പരാതി ലഭിക്കുന്നത്.
ഷെരീഫുളും ചന്ദ്രപുര്‍ സ്വദേശിനിയായ 20 കാരിയായ യുവതിയും പ്രണയത്തിലായിരുന്നു. യുവതിയുടെ ബന്ധു കൂടിയായ ഡോ. ദിബാകര്‍ സാഹയ്ക്ക് പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. ഇതിനുശേഷം വീട്ടിലെത്തിയ ദിബാകര്‍, പെണ്‍കുട്ടിയ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി എതിര്‍ത്തു. ഷെരീഫുളിനോടുള്ള ഇഷ്ടം കാരണമാണ് തന്റെ പ്രണയാഭ്യര്‍ഥന സ്വീകരിക്കാത്തതെന്ന് ഇയാള്‍ വിശ്വസിച്ചു.
ഷെരീഫുള്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം തന്റെ ആഗ്രഹം നടക്കില്ലെന്ന് ചിന്തിച്ച ദിബാകര്‍, ഷെരീഫുളിനെ വകവരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തു. ജൂണ്‍ എട്ടിന് രാത്രി ഷെരിഫുളിനെ സുഹൃത്തായ ജയ്ദീപ് ദാസിന്റെ വീട്ടിലേക്കു ദിബാകര്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മൃതദേഹം ഒരു ട്രോളി ബാഗിലാക്കി സൂക്ഷിച്ചുവെച്ചു. തൊട്ടടുത്ത ദിവസം ഗണ്ഡചേരയില്‍ താമസിക്കുന്ന മാതാപിതാക്കളെ ദിബാകര്‍ അഗര്‍ത്തലയിലേക്ക് വിളിച്ചുവരുത്തി. കാറുമായി എത്തിയ മാതാപിതാക്കള്‍ ഗണ്ഡചേരയിലേക്ക് മൃതദേഹം കൊണ്ടുപോയി. തുടര്‍ന്ന് മൃതദേഹം കടയിലെ ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിക്കുകയായിരുന്നു.
ഷെരിഫുളിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ്, യുവാവിന്റെ പോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ദിബാകറിലേക്ക് എത്തുന്നത്. ദിബാകറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം വെളിപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കളുടെ കടയിലെ ഐസ്‌ക്രീം പ്രീസറില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദിബാകറും പെണ്‍കുട്ടിയും തമ്മിലുള്ള ചാറ്റുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് സൂപ്രണ്ട് കിരണ്‍ കുമാര്‍ അറിയിച്ചു.