-->
നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ.
ദിയ വിശ്വസിച്ച് ഷോപ്പില്‍ നിര്‍ത്തിയിരുന്ന കുട്ടികളാണ് മകളെ പറ്റിച്ചതെന്നും, ഗര്‍ഭിണിയായ ദിയയുടെ ശാരീരികാസ്വസ്ഥതകള്‍ അവര്‍ മുതലെടുത്തെന്നും സിന്ധു കൃഷ്ണ പറഞ്ഞു. ഇഷാനിയുടെ ഒരു സുഹൃത്ത് കടയില്‍ പോയി സാധനം വാങ്ങിയപ്പോള്‍ നിലവില്‍ ആരോപണവിധേയരായ ജീവനക്കാര്‍, അവരുടെ ക്യുആര്‍ കോഡ് ആണ് പണം അയക്കാന്‍ കൊടുത്തത് എന്നും അതില്‍ തോന്നിയ സംശയം ആണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നത് എന്നും സിന്ധു കൃഷ്ണ പറയുന്നു. ദിയയുടെ കടയിലെ ആഭരണങ്ങള്‍ മറിച്ച് വിറ്റ് അത് അയയ്ക്കുന്ന കൊറിയര്‍ ഫീസ് കൂടി ദിയയെക്കൊണ്ട് തന്നെ കൊടുപ്പിക്കുകയും ചെയ്തിരുന്നെന്നും കേരള രാഷ്ട്രീയം എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സിന്ധു കൃഷ്ണ പറയുന്നു.
'ദിയ വിശ്വസിച്ച് ഷോപ്പില്‍ നിര്‍ത്തിയിരുന്ന പിള്ളേരായിരുന്നു അവര്‍. എനിക്ക് പലപ്പോഴും ഒരു റോങ്ങ് വൈബ് അവരില്‍ നിന്ന് ഫീല്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിച്ചപ്പോള്‍ ആ കുട്ടിയുടെ പേയ്‌മെന്റ് മറ്റൊരു ക്യുആര്‍ കോഡില്‍ വാങ്ങിയതോടു കൂടിയാണ് ഈ വിവരം പുറത്തറിഞ്ഞത്. എനിക്കും ഷോക്കിങ് ആയിരുന്നു ഈ വാര്‍ത്ത. അഞ്ഞൂറോ ആയിരമോ എടുക്കുന്നതുപോലെ അല്ലല്ലോ ഇത്രയും വലിയൊരു തുക എടുക്കുന്നത്. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിയപ്പോള്‍ അവരുടെ ക്യുആര്‍ കോഡ് ആണ് പണം അയക്കാന്‍ കൊടുത്തത്. അങ്ങനെ ആ കുട്ടി ഇഷാനിയോട് ചോദിച്ചു. ഇഷാനി, ദിയയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ദിയ പറഞ്ഞു അങ്ങനെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ലല്ലോ എന്ന്. അങ്ങനെ സംശയം തോന്നി ദിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി ഇട്ടിരുന്നു, 'എന്റെ ഓഫിസില്‍ വന്ന് ആരെങ്കിലും എന്റേതല്ലാത്ത ക്യുആര്‍ കോഡില്‍ പണം കൊടുത്ത് സാധനം വാങ്ങിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന്'. അത് പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ആയിരക്കണക്കിന് മെസ്സേജ് ആണ് ഞങ്ങള്‍ക്ക് വന്നത്. അങ്ങനെയാണ് ഇത് കണ്ടുപിടിക്കുന്നത്.
ഞങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇവര്‍ ഇത് ചെയ്യില്ലല്ലോ. പക്ഷേ ദിയ ഗര്‍ഭിണി ആയിരുന്നല്ലോ, ദിയയ്ക്ക് ഓഫിസില്‍ പോകുമ്പോഴാണ് ഭയങ്കര ഛര്‍ദിലും ക്ഷീണവും ഒക്കെ വരുന്നത്. അതുവരെ ദിയ സ്ഥിരം ഓഫിസില്‍ പോയിരുന്നു. ഈ കുട്ടികള്‍ വരുന്നത് ഉച്ചയ്ക്ക് ഒരു മണിക്ക് ആണ്, നാലര മണി ആകുമ്പോള്‍ പോകും. നാലേമുക്കാലിന് ഒരു കസ്റ്റമര്‍ വരികയാണെങ്കില്‍ വിളിച്ചു ചോദിക്കുമ്പോള്‍ അയ്യോ ചേച്ചി ഞങ്ങള്‍ ഇറങ്ങി എന്നാണ് പറയുക. ഓണ്‍ലൈനില്‍ വരുന്ന ഓര്‍ഡേഴ്‌സ് പാക്ക് ചെയ്യുന്നതായിരുന്നു ഇവരുടെ പ്രധാന ജോലി. ഡിമാന്‍ഡ് കൂടിയപ്പോഴാണ് കുറച്ച് കസ്റ്റമേഴ്‌സ്, ഞങ്ങള്‍ കടയില്‍ വന്നു നോക്കി വാങ്ങിച്ചോട്ടെ എന്ന് ചോദിക്കുന്നത്. അതുകൊണ്ട് ദിയയുടെ ഓഫിസില്‍ ഒരു മുറി ഡിസ്‌പ്ലേ പോലെ ആക്കി ജ്വല്ലറി വച്ചു.
വാട്‌സാപ്പ് വഴി വരുന്ന ഓര്‍ഡര്‍ ആണ് കൂടുതലും ഇവര്‍ ഡീല്‍ ചെയ്തുകൊണ്ടിരുന്നത്. 30 ഓര്‍ഡര്‍ വരുമെങ്കില്‍ ഒരു 10 ഓര്‍ഡര്‍ ദിയയെ അറിയിക്കും. ബാക്കി 20 ഇവരുടെ ക്യുആര്‍എല്‍ എടുക്കും. ദിയയുടെ ഈ വയ്യായ്മ കൊണ്ടാണ് ഓഫിസില്‍ പോയി സ്റ്റോക്ക് നോക്കാന്‍ പറ്റാതിരുന്നത്. ഓഫിസില്‍ കസ്റ്റമേഴ്‌സ് ആരും വരുന്നില്ല എന്ന് പറയുന്നത് ദിയ വിശ്വസിച്ചിരുന്നു. ഒരു കുട്ടി ദിയയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയി പുറത്ത് വേറെ ബിസിനസ്സ് നടത്തി. അത് ദിയയുടെ തന്നെ കൊറിയര്‍ ഏജന്റ് വഴി അയച്ച് ദിയയെക്കൊണ്ട് തന്നെ കൊറിയര്‍കാര്‍ക്കു പേയ്‌മെന്റ് കൊടുപ്പിച്ചു. അമേരിക്കയിലോട്ട് വരെ സാധനങ്ങള്‍ അയച്ചിരുന്നു. ദിയയുടെ സാധനങ്ങള്‍ അവര്‍ എടുത്ത് മറിച്ചു വിറ്റുകൊണ്ടിരുന്നു. അവളുടെ വയ്യായ്മ അവര്‍ മുതലെടുത്തു', സിന്ധു കൃഷ്ണ പറഞ്ഞു.