-->
തന്റെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളും ഉയര്‍ന്നിരിക്കെ പ്രതികരണവുമായി ദിയ കൃഷ്ണ. തനിക്കും തന്റെ കുഞ്ഞിനും മുഴുവൻ കുടുംബത്തിനും വളരെ കഠിനമായ ദിവസങ്ങളിലൂടെ ആയിരുന്നു കടന്നു പോകേണ്ടി വന്നതെന്ന് ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്നെയും കുടുംബത്തിനെയും പിന്തുണച്ചവർക്കുള്ള നന്ദിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദിയ അറിയിച്ചു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കും എന്റെ കുഞ്ഞിനും എന്റെ മുഴുവൻ കുടുംബത്തിനും വളരെ കഠിനമായിരുന്നു. എന്നെയും എന്റെ മുഴുവൻ കുടുംബത്തെയും പിന്തുണച്ച മാധ്യമങ്ങൾക്കും എന്റെ എല്ലാ ഫോളോവേഴ്സിനും മറ്റെല്ലാവര്‍ക്കും നന്ദി പറയാൻ ഞാൻ ഒരു നിമിഷം ആഗ്രഹിക്കുന്നു. ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഇത് എന്നെ മനസ്സുകൊണ്ടും ഹൃദയംകൊണ്ടും കൂടുതൽ ശക്തയാക്കി. കുറ്റകൃത്യങ്ങൾക്കെതിരെ നമ്മൾ കേരളീയർ എത്രത്തോളം ശക്തരാണെന്ന് എന്നെ ബോധ്യപ്പെടുത്തി. എനിക്കും എന്റെ കുടുംബത്തിനും നൽകിയ അതിരറ്റ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി', ദിയ കൃഷ്ണ കുറിച്ചു.
നേരത്തെ ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയും പോസ്റ്റുമായി എത്തിയിരുന്നു. സഹോദരി ദിയ കൃഷ്ണയ്ക്കും കുടുംബത്തിനും മലയാളി സമൂഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഹാനയുടെ കുറിപ്പ്. തനിക്കും തന്റെ കുടുംബത്തിനും മേൽ എല്ലാവരും ചൊരിഞ്ഞ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അഹാന പറഞ്ഞു. കേസിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും നമ്മുടെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു.
ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒ ബൈ ഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രംഗത്ത് വന്നത്. 69 ലക്ഷം രൂപ നഷ്ടമായത് കൂടാതെ സ്റ്റോക്കുകളിലും കുറവ് കാണുന്നുണ്ടെന്ന് ദിയയുടെ അച്ഛനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ വ്യക്തമാക്കി.
മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നൽകിയത്.
തുടർന്ന് അന്വേഷണത്തിൽ മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ദിയയും കൃഷ്ണകുമാറും തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും കുറ്റസമ്മത വീഡിയോ ഭീഷണിപ്പെടുത്തി എടുത്തതാണെന്നും കാണിച്ച് ജീവനക്കാരികള്‍ പരാതി നല്‍കിയിട്ടുണ്ട്.