-->
ബംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB) ഐപിഎൽ കിരീടം സ്വന്തമാക്കിയെങ്കിലും സന്തോഷത്തിനു അല്പായുസായിരുന്നു. ടീമിന്റെ വിജയാഘോഷം വൻ ദുരന്തത്തിലാണ് അവസാനിച്ചത്. വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തണമെന്നു ആർസിബി ടീം മാനേജ്മെന്റിനു നിർബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആർസിബി ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തു വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി. ഒപ്പം പലരും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു.
ഫൈനൽ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ വിക്ടറി പരേഡ് നടത്തിയാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് പൊലീസ് മാനേജ്മെന്റിനോട് വിശദീകരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിക്ടറി പരേഡ് കാണാനായി ലക്ഷങ്ങളാണ് നഗരത്തിലേക്ക് ഇരച്ചെത്തിയത്. ഇവരെ നിയന്ത്രിക്കാനുണ്ടായിരുന്നത് 5000 പൊലീസുകാർ മാത്രം.
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കന്നി കിരീടമായതിനാൽ തന്നെ വിജയത്തിന്റെ ആവേശം അണപൊട്ടുമെന്ന് പൊലീസിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാലാണ് തൊട്ടടുത്ത ദിവസം പരേഡ് വയ്ക്കരുതെന്നു മുന്നറിയിപ്പ് നൽകിയത്.