-->
കഴിഞ്ഞ കുറച്ചു നാളുകളായി എല്ലാ കായികപ്രേമികളും ഐപിഎല്‍ തരംഗത്തിലായിരുന്നു. വിജയകിരീടം ആര് നേടുമെന്ന ആശങ്കയിലായിരുന്നു കായികപ്രേമികള്‍. എന്നാല കാത്തിരിപ്പുകള്‍ക്ക് വിരമാമിട്ട് 18-ാം സീസണ്‍ ഐപിഎല്ലില്‍ വിജയകിരീടം നേടിയത് വിരാട് കോഹ്ലിയുടെ ആർസിബി ടീമാണ്. ഈ സീസണ്‍ കളിക്കാനിറങ്ങുമ്പോള്‍ ഒരു ലക്ഷ്യം മാത്രമേ ഇതിഹാസതാരമായ വിരാട് കോഹ്ലിക്ക് ഉണ്ടായിരുന്നുള്ളൂ.
. ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയുമടക്കം കളിക്കളത്തില്‍ നിന്ന് ഷെല്‍ഫിലെത്തിച്ച കോഹ്ലിക്ക് ഒരു ഐപിഎല്‍ കിരീടം സ്വന്തമാക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. 18 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഐപിഎല്‍ കിരീടത്തില്‍ കോഹ്ലി തന്റെ സ്നേഹമുത്തം ചാർത്തി.
ഇപ്പോഴിതാ ട്രോഫി നേടിയ ശേഷം കണ്ണീരണിഞ്ഞ് കോഹ്ലി മൈതാനത്ത് മുഖം പൊത്തിയിരുന്നതും തന്റെ പ്രിയതമന്റെ വിജയം ആഘോഷിക്കുന്ന അനുഷ്കയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 18 വർഷങ്ങൾക്ക് ശേഷം ട്രോഫി ഉയർത്താനുള്ള വിരാട് കോഹ്ലിയുടെ സ്വപ്നം സാക്ഷാത്കരിച്ചപ്പോഴുള്ള അനുഷ്‌ക ശർമ്മ അഭിമാനവും സന്തോഷവുമാണ് എല്ലാ ചിത്രങ്ങളിലുമുള്ളത്. വലിയ ആവേശത്തോടെ ആര്‍പ്പ് വിളിച്ച് വിജയം ആഘോഷിക്കുന്ന അനുഷ്കയെ ചിത്രങ്ങളില്‍ കാണാം. ഒപ്പം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനൊപ്പം ആഘോഷിക്കുന്നതും ട്രോഫിയുമായി അഭിമാനത്തോടെ പോസ് ചെയ്യുന്നതും കാണാം.
അഹമ്മദാബാദിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ 2025 ട്രോഫി നേടിയത്. ആർസിബിയുടെ വിജയം ആഘോഷിക്കുന്നതിനിടയിൽ അനുഷ്‌കയും വിരാടും മൈതാനത്ത് ആലിംഗനങ്ങളും ചുംബനങ്ങളും കൈമാറി, പ്രണയ നിമിഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
ആർസിബി ടീം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനാണ് ഇറങ്ങേണ്ടി വന്നത്. കളിയിലെ ടോപ് സ്കോററും കോലിയായിരുന്നു. തിക്കിനും തിരക്കിലും മുതിരാതെ പതിയെ സ്കോറുയർത്തുന്ന സൂപ്പർ താരത്തെ സ്റ്റേഡിയത്തില്‍ കാണികള്‍ കണ്ടു. ടൂർണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫോറുകളടിച്ച താരമെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തമാക്കി. മുൻ താരം ശിഖർ ധവാന്റെ റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്. ഫൈനലിലെ നാലാം ഓവറില്‍ ബൗണ്ടറി നേടിയാണ് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയത്.
മത്സരത്തില്‍ ആകെ മൂന്നുഫോറുകള്‍ ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. ഒടുക്കം ആർസിബി 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 184 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പഞ്ചാബിനെ ആറുറണ്‍സിന് കീഴടക്കി കോലിയും സംഘവും കിരീടം സ്വന്തമാക്കി.ഫൈനലിലും ക്രുണാലിന്റെ മികവുകണ്ടു. അങ്ങനെ തകർപ്പൻ പ്രകടനം സീസണിലുടനീളം കാഴ്ചവെച്ചാണ് കോഹ്ലിയും ടീമംഗങ്ങളും കപ്പില്‍ മുത്തമിട്ടത്.