-->
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം. സ്വരാജ് വിജയിച്ച് നിയമസഭയില്‍ എത്തിയാല്‍ കാത്തിരിക്കുന്നത് മന്തിപദം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു തന്ത്രങ്ങള്‍ മെനയുന്നത്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും രാഷ്ട്രീയമായി തുറന്നുകാട്ടി പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.
സി.പി.എമ്മിന്റെ യുവനേതൃത്വത്തില്‍ ശ്രദ്ധേയനായ സ്വരാജ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. സ്വരാജിനെ മന്ത്രിയാക്കാന്‍ പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും താല്‍പര്യമുണ്ട്. നിലമ്പൂരിന് ഒരു മന്ത്രിസ്ഥാനം എന്ന രീതിയില്‍ സി.പി.എം അനുഭാവികള്‍ സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രചാരണം ആരംഭിച്ചിട്ടുണ്ട്.നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്‌നഹ്നത്തില്‍ മത്സരിക്കാനുള്ള സി.പി.എം തീരുമാനത്തിനു പിന്നില്‍ പിണറായി വിജയനാണ്.
നിലമ്പൂരിലെ ജനങ്ങളെ പാതിവഴിയില്‍ ഉപേക്ഷിച്ചു എം.എല്‍.എ സ്ഥാനം രാജിവച്ച പി.വി. അന്‍വറിനെതിരേയും ആയിരിക്കണം ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പോരാട്ടമെന്ന് എല്‍.ഡി.എഫ്. ഐക്യകണേ്ഠന തീരുമാനിച്ചു. രാഷ്ട്രീയ പോരാട്ടം നടത്തണമെങ്കില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി തന്നെ വേണമെന്നും അതിനു ഏറ്റവും യോജ്യന്‍ സ്വരാജ് ആണെന്നും മുഖ്യമന്ത്രി, പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
തുടര്‍ന്നാണ് സ്വരാജ് എന്ന ഒറ്റപ്പേരിലേക്ക് ചര്‍ച്ചകള്‍ ചുരുങ്ങിയത്. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നിലമ്പൂര്‍ സ്വദേശിയായ സ്വരാജിനു സാധിക്കുമെന്ന് സി.പി.എം കരുതുന്നു. നിലമ്പൂര്‍ ബാലികേറാമലയല്ലെന്നും സ്വരാജ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.