-->
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍പരാജയം വിശദമായി ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഐഎം സംസ്ഥാന കമ്മറ്റി. വരുന്നദിവസം ചേരുന്ന സിപിഎമ്മിന്റെ സംസ്ഥാനകമ്മറ്റിയിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. നിലമ്പൂരില്‍ എം. സ്വരാജ് മത്സരിക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തെ നിര്‍ബ്ബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. ഇതിനൊപ്പം പാര്‍ട്ടിസെക്രട്ടറിയുടെ പ്രസ്താവന ന്യൂനപക്ഷ വോട്ടുകളെ അകറ്റിയെന്നും വിലയിരുത്തലുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാറെടുപ്പ് തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് ചുമതല എം സ്വരാജിന് നല്‍കുകയും ചെയ്തതാണ്. ഇവിടെ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിച്ചാല്‍ ഗുണമുണ്ടാകില്ലെന്നും പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുന്നതാണ് നല്ലതെന്നും എം.സ്വരാജ് പാര്‍ട്ടിയെ അറിയിച്ചിരുന്നതാണ്. സംസ്ഥാന സെക്രട്ടേറിയേറ്റിലും ഇക്കാര്യം പറഞ്ഞിരുന്നതായിട്ടാണ് വിവരം. എന്നാല്‍ സീനിയര്‍ നേതാക്കള്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് നിലപാട് എടുക്കുകയായിരുന്നു. എന്നാല്‍ ഡിവൈഎഫ്‌ഐ യുടെ സംസ്ഥാന പ്രസിഡന്റിന്റെ പേരും സ്വരാജ് പറഞ്ഞെങ്കിലും ഒടുവില്‍ സ്വരാജ് തന്നെ മത്സരിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ നേതാക്കള്‍ എത്തുകയായിരുന്നു.
ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം രാഷ്ട്രീയപോരാട്ടം നടത്തുക എന്ന ലക്ഷ്യം വെച്ചു മാത്രമാണ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നും പൊതു സ്വതന്ത്രന്‍ അല്ല മത്സരിക്കുന്നതെങ്കില്‍ ജയിക്കില്ലെന്ന് അറിയാമായിരുന്നെന്നും ആയിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിച്ച് നടക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയും തിരിച്ചടിയായതായി പാര്‍ട്ടി വിലയിരുത്തുന്നു. ഇത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് കുറയ്ക്കാനിടയായെന്നാണ് വിലയിരുത്തല്‍ വന്നിരിക്കുന്നത്. പാര്‍ട്ടിയോഗത്തില്‍ ഇതെല്ലാം ചര്‍ച്ചയായി മാറിയേക്കും.